വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവ്
  • വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി
  • വിജ്ഞാപനം ചെയ്ത ‘വഖഫ് ബൈ യൂസര്‍’ തല്‍സ്ഥിതി തുടരണം
  • വിശദമായ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് ഒരാഴ്ച സമയം

വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവ്. വഖഫ് ബൈ യൂസര്‍ സ്വത്ത് ഡീനോട്ടിഫൈ ചെയ്യരുതെന്നും കോടതി. കലക്ടര്‍മാര്‍ ഇടപെട്ട് തല്‍സ്ഥിതി മാറ്റാന്‍ പാടില്ല. ബോര്‍ഡിലേക്കും കൗണ്‍സിലിലേക്കും നിയമനം നടത്തരുത്. ഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് ഇടക്കാല ഉത്തരവ് വിശദമായ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് ഒരാഴ്ച സമയം നല്‍കി.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജീവ് കുമാര്‍, കെവി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വഖഫ് നിയമ ഭേദഗതി പൂര്‍ണമായി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമംമൂലം ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി.

കേസുമായി ബന്ധപ്പെട്ട തുടര്‍വാദത്തില്‍ നിയമനിര്‍മാണത്തിന്‍റെ പശ്ചാത്തലം പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. വഖഫ് ഭൂമിയുടെ പേരില്‍ പലയിടത്തും തര്‍ക്കങ്ങളുണ്ടായി. ഗ്രാമങ്ങള്‍ ഒന്നാകെപ്പോലും വഖഫ് ആകുന്ന നിലയുണ്ടായെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു.

സുപ്രീംകോടതി ഇന്നലെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കും. വഖ്ഫ് ബൈ യൂസർ വ്യവസ്ഥ ഭേദഗതിയിലൂടെ ഒഴിവാക്കിയതിലും ബോർഡിൽ അമുസ്‌ലിംകളെ ഉൾപ്പെടുത്തുന്നതിലുമടക്കമാണ് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. കോടതി വഖ്ഫായി പ്രഖ്യാപിച്ചവ ഡിനോട്ടിഫൈ ചെയ്യരുതെന്നും വഖഫ് ബോർഡിൽ എക്സ് ഓഫീഷ്യോ അംഗങ്ങളൊഴികെ എല്ലാവരും മുസ്ലീങ്ങളാകണമെന്നും സുപ്രീം കോടതി ഇന്നലെ വാക്കാൽ നിർദ്ദേശിച്ചിരുന്നു. നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് 73 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

നിയമത്തെ പിന്തുണച്ചത് ബിജെപി ഭരിക്കുന്ന  മധ്യപ്രദേശ്, ഛത്തീസ്ഗഡ്, അസം, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന, ഉത്തരാഖണ്ഡ് സര്‍ക്കാരുകളാണ്. ഹര്‍ജികള്‍ക്കെതിരെ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിരുന്നു.

മുസ്ലിം ലീഗ്, സിപിഎം, സിപിഐ, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ആം ആദ്മി, ടിവികെ, വൈഎസ്ആർസിപി, ആർജെഡി, ജെഡിയു, സമസ്ത,  മുസ്ലീം വ്യക്തിനിയമ ബോർഡ്, ജംഇയ്യത്തുൽ ഉലമ, കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്, എ‌ഐഎം‌ഐഎം അധ്യക്ഷന്‍ അസദുദ്ദീൻ ഒവൈസി എന്നിവരാണ് നിയമത്തെ എതിര്‍ക്കുന്നവര്‍.

Leave a Reply

Your email address will not be published. Required fields are marked *