മലപ്പുറം: ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി എടപ്പാള്‍ സ്വദേശിനിയിൽനിന്ന് 93 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതികൾക്ക് ബാങ്ക് അക്കൗണ്ടുകൾ ‘വിൽപന’ നടത്തിയ മൂന്നുപേരെ മലപ്പുറം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി മേലങ്ങാടി കോട്ടപറമ്പ് വീട്ടിൽ അജ്മല്‍ കുമ്മാളില്‍ (41), തൃപ്പനച്ചി കണ്ടമംഗലത്ത് വീട്ടിൽ മനോജ് (42), അരീക്കോട് നടലത്ത് പറമ്പ് വീട്ടിൽ എൻ.പി. ഷിബിലി (44) എന്നിവരെയാണ് മലപ്പുറം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതി കോട്ടയം സ്വദേശി ആൽബിൻ ജോണിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വിവിധ നമ്പറുകളിൽനിന്ന് എടപ്പാൾ സ്വദേശിനിയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ച തട്ടിപ്പുകാർ പരാതിക്കാരിക്കെതിരെ മുംബൈയില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ആദ്യം പറഞ്ഞത്. നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ നമ്പർ വിവിധ കേസുകളിൽ ഉൾപ്പെട്ട നമ്പറാണെന്നും നമ്പർ ഉടനെ റദ്ദാകുമെന്നും ഭീഷണിപ്പെടുത്തി.
പൊലീസ് ഓഫിസറുടെ വേഷത്തില്‍ വാട്സ്ആപ്പിലൂടെ വിഡിയോ കാൾ ചെയ്ത് പരാതിക്കാരിയോട് ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. പല പ്രാവശ്യം പ്രതികൾ വിഡിയോ കാളുകളും വോയ്സ് കാളുകളും ചെയ്ത് പരാതിക്കാരി ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരന്തരം പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

