കോഴിക്കോട്∙ ജാതിയേരിയിൽ വിവാഹ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. രണ്ടു വാഹനങ്ങളുടെ ചില്ല് അടിച്ചുതകർത്തു. നിധിൻ, ഭാര്യ ആതിര ഇവരുടെ ഏഴുമാസം പ്രായമായ മകൾ നിതാരയ്ക്കും ആക്രമണത്തിൽ പരുക്കേറ്റു. പരുക്കേറ്റവരെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ഇവരുടെ മൊഴിയെടുക്കുകയാണ്.
കല്ലുമ്മൽ – പുലിയാവ് റോഡിൽ വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്നായിരുന്നു സംഘർഷം. പുലിയാവിൽ, കല്യമ്മൽ എന്നിവിടങ്ങളിൽ നടന്ന കല്യാണങ്ങൾക്കു ശേഷം റോഡിൽ ഇരുദിശയിൽ വന്ന വാഹനങ്ങൾ തമ്മിൽ ഉരസുകയായിരുന്നു. ഈ ഉരസൽ ആദ്യം വാക്കേറ്റത്തിലേക്കും പിന്നീട് കയ്യാങ്കളിയിലും കലാശിക്കുകയായിരുന്നു.
സംഭവത്തെത്തുടർന്ന് റോഡിൽ വലിയ ഗതാഗത തടസ്സം ഉണ്ടായി. പിന്നീട് വളയം പൊലീസ് എത്തിയാണു സംഘർഷം പരിഹരിച്ച് ഇരുകൂട്ടരും പിരിച്ചുവിട്ടതും ഗതാഗതം പുഃനസ്ഥാപിച്ചതും. രണ്ടു കൂട്ടരും ഇതുവരെ പരാതികളുമായി പൊലീസിനെ സമീപിച്ചിട്ടില്ല. സംഘർഷത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുറുവയിൽ അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

