തിരുവനന്തപുരം: സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റത്തിന് www.dhsetransfer.kerala.gov.in പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി മേയ് മൂന്ന് വരെ അപേക്ഷിക്കാം. നേരത്തെ അധ്യാപകരുടെ പ്രൊഫൈല്‍ അപ്‍ഡേറ്റ് ചെയ്യാനും അത് പ്രിന്‍സിപ്പല്‍മാര്‍ക്ക് തിരുത്താനും കൃത്യമായ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും കൈറ്റിന്റെ നേതൃത്വത്തില്‍ സംവിധാനം ഒരുക്കിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്ഫര്‍ നടത്തുക. അതിനാല്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് നടപടികള്‍ക്ക് ഇടയാക്കുമെന്നും ഇത്തരം അധ്യാപകരെ സ്ഥലംമാറ്റും എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. ഇത്തരം തെറ്റുകള്‍ അടുത്ത തിങ്കള്‍, ചൊവ്വ ( ഏപ്രിൽ 28, 29 ) ദിവസങ്ങളില്‍ ബന്ധപ്പെട്ട രേഖകളോടെ ഹയര്‍ സെക്കൻഡറി ഡയറക്ടറേറ്റില്‍ നേരിട്ട് വന്ന് തിരുത്താം.
പരിരക്ഷിത വിഭാഗം, മുന്‍ഗണനാ വിഭാഗം എന്നിവക്കായി സമര്‍പ്പിക്കുന്ന രേഖകളുടെ ആധികാരികത ഈ വര്‍ഷം വിജിലന്‍സ് പരിശോധനക്ക് വിധേയമാക്കും. ഏകദേശം 7,817 ഒഴിവുകളാണ് ട്രാൻസ്ഫറിനായി നിലവിലുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ മലപ്പുറം ജില്ലയില്‍ (1124) ആണ്. കണ്ണൂര്‍ (944), കോഴിക്കോട് (747) ജില്ലകളാണ് തൊട്ടടുത്ത്. ഏറ്റവും കുറവ് ഒഴിവുകള്‍ പത്തനംതിട്ട (134), ഇടുക്കി (184), കോട്ടയം (232) ജില്ലകളിലാണ്.
വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഇംഗ്ലീഷ് (859) അധ്യാപകരുടേതാണ്. ഇക്കണോമിക്സും (527) മാത്തമാറ്റിക്സും (482) ആണ് തൊട്ടടുത്ത്. അതേ സമയം ജര്‍മന്‍, മ്യൂസിക്, ജിയോളജി വിഷയങ്ങളില്‍ ഒരു ഒഴിവ് വീതമേ സംസ്ഥാനാടിസ്ഥാനത്തിലുള്ളു. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. സംസ്ഥാന- ജില്ലാ തലത്തിൽ വിഷയങ്ങൾ തിരിച്ചുള്ള തത്സമയ ഒഴിവുകൾ പോർട്ടലിൽ ലഭ്യമാണ്.

