മാലയിലെ പുലിപ്പല്ല്‌ ; റാപ്പർ വേടനെ ഇന്ന് തൃശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുക്കും

കൊച്ചി: കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടൻ എന്ന വി.എം. ഹിരൺ ദാസിനെ പുലിപ്പല്ല് കൈവശം വെച്ചതിന് ഇന്ന് തൃശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുക്കും. തൃശൂരിലെ ജ്വല്ലറിയില്‍ നിന്നാണ് പുലിപ്പല്ല് രൂപമാറ്റം വരുത്തി മാലക്കൊപ്പം ചേര്‍ത്തതെന്ന് വേടന്‍ വനം വകുപ്പിനോട് പറഞ്ഞു. വേടന്‍റെ മാലയിലുള്ളത് യഥാർഥ പുലിപ്പല്ലാണെന്ന് വ്യക്തമാക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥർ തെളിവ് ശേഖരിക്കേണ്ടത് ഉണ്ടെന്ന് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ശ്രീലങ്കൻ വംശജനായ വിദേശപൗരനിൽ നിന്നാണ് തനിക്ക് പുലിപ്പല്ല് കിട്ടിയതെന്നാണ് വേടന്‍റെ മൊഴി. തമിഴ്നാട്ടിൽ പരിപാടി നടത്തിയപ്പോൾ മലേഷ്യൻ പ്രവാസിയായ രഞ്ജിത്ത് കുമ്പിടിയാണ് പുലിപ്പല്ല് സമ്മാനിച്ചതെന്ന് വേടൻ മൊഴി നൽകിയിട്ടുണ്ട്. ആദ്യം തായ്ലൻഡിൽ നിന്നും എത്തിച്ച പുലിപ്പല്ലാണെന്നായിരുന്നു മൊഴി.

മൊഴിയുടെ അടിസ്ഥാനത്തിൽ വേടനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തിരുന്നു. പുലിപ്പല്ല് കൈവശം വെക്കുന്നത് ഇന്ത്യയിൽ ജാമ്യമില്ലാ കുറ്റമാണ്. വിദേശത്തു നിന്ന് എത്തിക്കുന്നതും കുറ്റകരമാണ്. കുറ്റം തെളിഞ്ഞാൽ മൂന്നു മുതൽ ഏഴു വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും. തിങ്കളാഴ്ച വൈറ്റില കണിയാമ്പുഴക്ക് സമീപത്തെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി വേടൻ ഉൾപ്പെടെ ഒമ്പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *