“പാകിസ്ഥാനെ പിന്തുണച്ച് സംസാരിക്കുന്നത് രാജ്യദ്രോഹത്തിന് തുല്യമാണ്” ; മംഗളൂരുവിലെ ആൾക്കൂട്ട കൊലപാതകത്തിൽ കർണാടക മുഖ്യമന്ത്രി

പാകിസ്ഥാനെ പിന്തുണച്ച് സംസാരിക്കുന്നത് രാജ്യദ്രോഹത്തിന് തുല്യമാണ് എന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. “പാകിസ്ഥാൻ സിന്ദാബാദ്” എന്ന് വിളിച്ചതിന് ഒരാളെ തല്ലിക്കൊന്ന സംഭവത്തെക്കുറിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഇന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അതിന് മറുപടിയായിട്ടാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്

“പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്, അത് ആരായാലും. അന്വേഷണം ഇപ്പോഴും തുടരുകയാണ്, കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, റിപ്പോർട്ട് വരട്ടെ. ആർക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് വ്യക്തമാകും,” മംഗളൂരുവിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചതിന് ഒരാൾ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സിദ്ധരാമയ്യ പറഞ്ഞു.

മംഗളൂരുവിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ഒരാളെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.”ആരെങ്കിലും പാകിസ്ഥാന് അനുകൂലമായി സംസാരിച്ചാൽ അത് തെറ്റാണ്, അത് രാജ്യദ്രോഹമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

മംഗളൂരുവിൽ ഒരാളെ ആൾക്കൂട്ടം കൊലപ്പെടുത്തിയെന്നും സംഭവത്തിന് പിന്നിലുള്ളവരെ ചോദ്യം ചെയ്തപ്പോൾ, ഇര ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചതായി അവർ അവകാശപ്പെട്ടതായും ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞതായി കന്നഡ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

മരിച്ചയാൾ കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലെ പുൽപള്ളി ഗ്രാമത്തിൽ നിന്നുള്ള അഷ്‌റഫ് ആണെന്ന് തിരിച്ചറിഞ്ഞു.

ഏപ്രിൽ 27 ന് മംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള കുഡുപു ഗ്രാമത്തിലെ ഭത്ര കല്ലുർത്തി ക്ഷേത്രത്തിന് സമീപം നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *