പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ വിദ്യാര്‍ഥിനി നിമിഷയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരണകാരണം കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണെന്നും കഴുത്തില്‍ 15 സെന്റിമീറ്ററിലേറെ ആഴത്തില്‍ മുറിവുണ്ടായെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിലൂടെ അമിതമായി രക്തം വാര്‍ന്നുപോയി പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു. കളമശേരി മെഡിക്കല്‍ കോളേജില്‍ ഫൊറന്‍സിക് സര്‍ജന്‍ ഡോ എകെ ഉന്മേഷ് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്റെ വിവരങ്ങള്‍ ഇന്ന് രാവിലെയോടെയാണ് പൊലീസിന് നല്‍കിയത്.

മുത്തശ്ശിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച അക്രമിയെ തടയാന്‍ ഓടിയെത്തിയ നിമിഷയുടെ കയ്യില്‍ വീട്ടില്‍ ഉപയോഗിക്കുന്ന കത്തി ഉണ്ടായിരുന്നു. ഇത് പിടിച്ചുവാങ്ങിയാണ് ഇതര സംസ്ഥാനക്കാരനായ പ്രതി നിമിഷയ്ക്ക് നേരെ വീശിയത്.

ശ്വാസനാളത്തിലും അന്നനാളത്തിലും ഏറ്റ പരുക്ക് അതീവ ഗുരുതരമായിരുന്നു. ശ്വാസനാളം പൂര്‍ണമായും മുറിഞ്ഞുപോയി. മുറിവില്‍ നിന്ന് അമിതമായി രക്തസ്രാവം ഉണ്ടായി. രക്തം ശ്വാസനാളത്തിലേക്ക് ഇറങ്ങിയതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *