കോഴിക്കോട് ഫറോക്കിലെ പ്രസവ ശസ്ത്രക്രിയക്കിടെ നവജാത ശിശു മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

കോഴിക്കോട് ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചു. ചികിത്സ പിഴവിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഫറോക്ക് ചുങ്കത്തെ റെഡ് ക്രെസന്‍റ് ആശുപത്രിയിലാണ് സംഭവം. ചന്തക്കടവ് സ്വദേശി അശ്വനിയുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിയിലെത്തിയപ്പോള്‍ ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പിന്നീട് പ്രസവ മുറിയിലേക്ക് മാറ്റി.  രാവിലെ എത്തിയപ്പോള്‍ ഹാര്‍ട്ട് ബീറ്റ് നോര്‍മലാണ് എന്നാണ് പറഞ്ഞത്.പിന്നീട് കുട്ടിയുടെ ഹാര്‍ട്ട് ബീറ്റ് കുറവാണെന്ന് പറഞ്ഞാണ് ഓപ്പറേഷന് കൊണ്ടുപോയത്. കുട്ടി കരഞ്ഞില്ലെന്നും ഇനിയൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും ബന്ധുക്കള്‍ പറഞ്ഞു.

അതിനിടെ അശ്വനി നേരത്തെ കാണിച്ചുകൊണ്ടിരുന്ന ഡോക്ടര്‍ ആശുപത്രിയില്‍ ഇല്ലായിരുന്നും മറ്റൊരു ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. ചികിത്സ പിഴവ് തന്നെയാണ് കുട്ടിയെ നഷ്ടപ്പെടാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

അതേസമയം, ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പെട്ടെന്ന് കുഞ്ഞ‌ിന്‍റെ ഹൃദയമിടിപ്പ് കുറയുകയായിരുന്നുവെന്നാണ് വിശദീകരണം. സംഭവത്തില്‍ പൊലീസിനും ആരോഗ്യവകുപ്പിനും പരാതി നല്‍കാനൊരുങ്ങുകയാണ് യുവതിയുടെ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *