കുമളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തുനൽകിയ സംഭവത്തിൽ വരനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിലാണ് സംഭവം. വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കഴിഞ്ഞ മാർച്ചിൽ നടന്ന വിവാഹം പുറംലോകം അറിഞ്ഞത്.
17കാരി ഗർഭിണിയാണെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരാതിയെത്തുടർന്ന് പെൺകുട്ടിയെ വിവാഹം കഴിച്ച സൂര്യ (24), ഇയാളുടെ പിതാവ് ഈശ്വരൻ (46), അമ്മ കാളീശ്വരി (45) എന്നിവരെ അറസ്റ്റ് ചെയ്ത് പൊലീസ് കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

