രഹസ്യബന്ധം അറിഞ്ഞു, ഭർത്താവിന് ഉറക്കഗുളിക നൽകി മയക്കി കിടത്തി തലയ്‌ക്കടിച്ച് കൊന്ന് യുവതിയും കാമുകനും

കാന്‍പുരിലെ ലക്ഷ്മൺ ഖേഡ ഗ്രാമത്തിലെ ധർമേന്ദ്ര പാസിയുടെ കൊലപാതകികൾ അവശേഷിപ്പിച്ച തെളിവുകൾ തേടി പൊലീസ് പോയപ്പോൾ പിടിയിലായത് ഭാര്യ റീനയും ധർമേന്ദ്രയുടെ ബന്ധുവായ സതീഷും.

മേയ് 11ന് രാത്രി വീട്ടിലായിരുന്നു കൊലപാതകം നടന്നത്. കൊലപാതകം നടക്കുന്നതിനു ദിവസങ്ങൾക്ക് മുൻപ് ധർമേന്ദ്രയും ചിലരുമായി സംഘർഷമുണ്ടായിരുന്നു. സ്വാഭാവികമായും പൊലീസ് സംശയിച്ചത് അവരെയാണ്. ഭാര്യയും വിരൽചൂണ്ടിയത് അവർക്കു നേരെതന്നെ. എന്നാൽ, അന്വേഷണത്തിനിടെ പൊലീസിന് ചില സംശയങ്ങളുണ്ടായി. മൃതദേഹം കിടന്നത് വീടിനു പുറത്തെ കട്ടിലിലായിരുന്നു. വീടിനുള്ളിലും രക്തക്കറ കണ്ടെത്തി. പുറത്തുനിന്നുള്ളവരാണ് കൊലപാതകികളെങ്കിൽ വീടിനുള്ളിൽ എങ്ങനെ രക്തക്കറ വരും?

പൊലീസ് ശക്തമായ അന്വേഷണം നടത്തി, കൊലപാതകി വീട്ടിനുള്ളിലുണ്ടെന്ന നിഗമനത്തിലെത്തി. റീനയുടെ ഫോൺകോളുകൾ പരിശോധിച്ചപ്പോൾ കാമുകനും ബന്ധുവുമായ സതീഷുമായി ഏറെ നേരം ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടെത്തി. ദിവസവും ശരാശരി 60ന് മുകളിൽ കോളുകൾ. പൊലീസിന്റെ ചോദ്യംചെയ്യലിൽ ഇരുവർക്കും ഏറെനേരം പിടിച്ചു നിൽക്കാനായില്ല.

റീനയും ബന്ധുവായ സതീഷും തമ്മില്‍ രഹസ്യ ബന്ധമുണ്ടായിരുന്നു. ധർമേന്ദ്ര ഇക്കാര്യം അറിയുകയും ഭാര്യയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മേയ് 11ന് വീടിന് പുറത്തെ കട്ടിലിലാണ് ധർമേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്. മേയ് 10ന് രാത്രി ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കി മയക്കി ശേഷമാണ് കൊലപാതകം നടത്തിയത്. ചൂടു കാരണം പുറത്തെ കട്ടിലിലാണ് ധർമേന്ദ്ര കിടന്നത്.

റീനയെയും സതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ

ഉറക്കഗുളിക കഴിച്ച് ബോധം പോയതോടെ സതീഷിനെ വിളിച്ചു വരുത്തി മരത്തടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. വീട്ടിലെ ശുചിമുറിയിൽനിന്നും വരാന്തയില്‍ നിന്നും ചോരക്കറ കണ്ടെത്തിയതാണ് പൊലീസിന് കേസില്‍ തുമ്പുണ്ടാക്കിയത്. ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ റീന കുറ്റം സമ്മതിച്ചു. ഫൊറൻസിക് തെളിവുകളും നിർണായകമായി. ഇരുവരുടെയും ഫോണില്‍നിന്ന് അശ്ലീല ദൃശ്യങ്ങളും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *