കസ്റ്റഡി തടവുകാരിയെ കോടതിയിൽ ഹാജരാക്കാതെ ഹോട്ടലിൽ താമസിപ്പിച്ചു, സുരക്ഷിതമല്ലാത്ത സ്ഥലത്ത് വാഹനത്തിൽ ഇരുത്തി; സിനിമ അഭിനയത്തിന് പോയ എസ്.ഐക്ക് സസ്​പെൻഷൻ

തിരുവനന്തപുരം: കസ്റ്റഡി തടവുകാരിയെ അനധികൃതമായി രണ്ടു ദിവസം താമസിപ്പിച്ചതിന് മ്യൂസിയം എസ്.ഐ ഷെഹിന് സസ്‌പെൻഷൻ. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ തോംസൺ ജോസ് നടപടിയെടുത്തത്.

സ്‌പെയിനിലെ ബാഴ്‌സിലോണയിൽ എം.ബി.ബി.എസിന് പ്രവേശനം വാങ്ങിത്തരാമെന്ന് പറഞ്ഞ് വഴുതയ്ക്കാട് സ്വദേശിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മൂന്നാം പ്രതി അർച്ചന ഗൗതം മറ്റൊരു കേസിൽ ഹരിദ്വാർ ജയിലിലായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തിരുവനന്തപുരം സി.ജെ.എം കോടതിയിൽ ഹജരാക്കി.

തിരികെ ഹരിദ്വാർ ജയിലിലേക്ക് കൊണ്ടു പോയ പ്രതിയെ കോടതിയിൽ ഹാജരാക്കാതെ രണ്ടു ദിവസം ഡൽഹിയിലെ സ്വകാര്യ ഹോട്ടലിൽ താമസിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വനിത കോൺസ്റ്റബിൾ അടക്കം ഉദ്യോഗസ്ഥരെയും പ്രതിയെയും ഫൈസലാബാദിൽ സുരക്ഷിതമല്ലാത്ത സ്ഥലത്ത് വാഹനത്തിൽ ഇരുത്തിയ ശേഷം വിവരശേഖരണത്തിനെന്ന പേരിൽ ഷെഫിൻ പോയതായും സ്‌പെഷൽ ബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടത്തി.

പൊലീസ് ബുക്ക്​ ചെയ്തിരുന്ന ട്രെയിൻ ടിക്കറ്റ് ഒഴിവാക്കി വിമാനത്തിലാണ് ഷെഫിൻ മടങ്ങിയത്. ഈ വിവരം സ്റ്റേഷനിൽ അറിയിക്കാതെയും അനുമതി വാങ്ങാതെയും അനധികൃത അവധിയുമെടുത്തു. സിനിമയിൽ അഭിനയിക്കാനായാണ് നാല് ദിവസം അനധികൃത അവധിയെടുത്തത്. ഇതും അച്ചടക്ക നടപടിക്ക് ആധാരമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *