കണ്ണൂരിൽ മണ്ണിടിഞ്ഞ് ഒരു മരണം; തിരുവനന്തപുരത്ത് 3 മണിക്കൂർ റെഡ് അലർട്ട്, മരം വീണ് ഒരാൾക്ക് പരിക്ക്

കണ്ണൂർ∙ കനത്ത മഴയിൽ കണ്ണൂർ കരിവെള്ളൂർ ചൂരൽ ഒയോളത്ത് ചെങ്കൽപ്പണയിൽ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. അസം സ്വദേശി ഗോപാൽ വർമനാണ് (33) മരിച്ചത്. കൂടെയുണ്ടായിരുന്ന ടിപ്പർ ഡ്രൈവർ ജിതിനും പരുക്കേറ്റു. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപാൽ വർമന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കി.മീ. വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു (നിർദേശം പുറപ്പെടുവിച്ച സമയം –8.45).  ഈ മൂന്നു മണിക്കൂർ ജില്ലയിൽ റെഡ് അലർട്ട് ആയിരിക്കും

തലസ്ഥാനത്ത് കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീണു. റിസർവ് ബാങ്കിനു മുന്നിലും ആൽത്തറമൂട്ടിലും മരം കടപുഴകി റോഡിലേക്ക് വീണു. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു സമീപം മരം വീണു ഒരാൾക്ക് പരുക്കേറ്റു. മുക്കോല ജംക്‌ഷനിലും പനങ്ങോടിനും വെങ്ങാനൂരിനും മധ്യേ അംബേദ്കർ ഭാഗത്തും റോഡിൽ മരം വീണു ഗതാഗതം തടസപ്പെട്ടു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാർക്കിങ് ഗ്രൗണ്ടിലെ പന്തൽ മഴയിൽ തകർന്നു. പാർക്കു ചെയ്തിരുന്ന മൂന്നു കാറുകൾക്ക് കേടുപാടുണ്ടായി. ആലപ്പുഴ എടത്വയിൽ മരം വീണു വീട് തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *