മാനന്തവാടി ∙ വയനാട് മാനന്തവാടിയിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു. ഇടയൂർക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ഇവർ വാകേരിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം പങ്കാളിയായ ഗിരീഷ് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ഇയാൾക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ആക്രമണത്തിൽ പ്രവീണയുടെ പതിനാലു വയസ്സുള്ള പെൺകുട്ടിയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റു. ഒൻപതു വയസ്സുള്ള പെൺകുട്ടിയെ കാണാനില്ല. ഈ കുട്ടിക്കായി പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.
ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ പ്രവീണ, ഇതിനുശേഷം ഗിരീഷിനൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. പരുക്കേറ്റ 14 വയസ്സുകാരി മാനന്തവാടിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കനത്ത മഴ ആയതിനാൽ പ്രതിക്കും കാണാതായ കുട്ടിക്കും വേണ്ടിയുള്ള തിരച്ചിൽ ദുഷ്കരമാണ്.
