ദിൽഷാനയെ ജീപ്പിടിച്ച് വീഴ്ത്തിയത് വീടിനു തൊട്ടുതാഴെ; ജീപ്പ് അമിതവേഗതയിൽ പായുന്ന ദൃശ്യങ്ങൾ പുറത്ത്

കല്‍പറ്റ : വയനാട് കമ്പളക്കാട് ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ അപകടകാരണം ജീപ്പിന്റെ അമിതവേഗമെന്ന് നാട്ടുകാർ. വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും അപകടത്തിനു കാരണമായി. പാല്‍ വാങ്ങാനായി വീടിനു താഴെയുള്ള റോഡിൽ നില്‍ക്കുകയായിരുന്ന കമ്പളക്കാട് പുത്തൻതൊടുകയിൽ ഹാഷിമി– ആയിഷ ദമ്പതികളുടെ മകള്‍ ദിൽഷാന (19) ആണ് മരിച്ചത്. കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമ്പളക്കാട് സിനിമാളിനു സമീപം ശനിയാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. ബത്തേരി സെന്റ് മേരീസ് കോളജ് രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിനിയാണ്.

അമിത വേഗത്തിലാണ് ക്രൂയീസര്‍ ജീപ്പെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികില്‍ ഇറക്കിയിട്ടിരുന്ന വലിയ പൈപ്പില്‍ ഇടിച്ചതിന് ശേഷമാണ് ജീപ്പ് നിയന്ത്രണം നഷ്ടമായി യുവതിയെ ഇടിച്ചത്. അമിത വേഗമുണ്ടായിരുന്നത് കൊണ്ട് തന്നെ പൈപ്പടക്കം കുട്ടിയുടെ ദേഹത്തിടിച്ചിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആവശ്യത്തിന് വീതിയില്ലാത്ത റോഡിരികില്‍ ഇത്തരത്തില്‍ പൈപ്പ് ഇറക്കിയിടുന്ന കരാറുകാരും അതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുമാണ് ദാരുണ സംഭവത്തിന് ഉത്തരവാദികളെന്നും നാട്ടുകാര്‍ ആരോപിച്ചു.ഗൾഫിലുള്ള ദിൽഷാനയുടെ പിതാവ് നാട്ടിലേക്കു തിരിച്ചു. സഹോദരങ്ങള്‍: മുഹമ്മദ് ഷിഫിന്‍, മുഹമ്മദ് അഹഷ്.

Leave a Reply

Your email address will not be published. Required fields are marked *