മഴയിലും മണ്ണിടിച്ചിൽ ഭീഷണിയിലും സിപ് ലൈൻ പ്രവർത്തിപ്പിച്ചു; എം.എം. മണിയുടെ സഹോദരന്‍റെ സ്ഥാപനത്തിനെതിരെ നടപടി

ഇടുക്കി: കാലവർഷത്തെ തുടർന്ന് സാഹസിക വിനോദ സഞ്ചാരങ്ങൾ നിരോധിച്ചിട്ടും സി.പി.എം നേതാവ് എം.എം. മണിയുടെ സഹോദരന്‍റെ സ്ഥാപനം പ്രവർത്തിച്ചതായി പരാതി. എം.എം മണിയുടെ സഹോദരന്‍ എം.എം ലംബോദരന്‍റെ ഉടമസ്ഥതയിലുള്ള സിപ് ലൈന്‍ ആണ് അനധികൃതമായി പ്രവർത്തിച്ചത്.

അടിമാലി ഇരുട്ടുകാനത്താണ് സാഹസിക വിനോദസഞ്ചാര സ്ഥാപനമുള്ളത്. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് ഗതാഗതം നിരോധിച്ച മേഖലയിലാണ് പ്രവർത്തനം തുടരുന്നത്. കനത്ത മഴയെ തുടര്‍ന്നാണ് പ്രദേശത്തെ സാഹസിക വിനോദങ്ങള്‍ നിരോധിച്ച് ജില്ല കലക്ടര്‍ ഉത്തരവിറക്കിയിരുന്നത്. മണ്ണിടിച്ചില്‍ ഭീഷണിയുടേയും പശ്ചാത്തലത്തില്‍ ഇരുട്ടുകാനം മുതല്‍ രണ്ടാംമൈല്‍ വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു.

എന്നാൽ, മറ്റെല്ലാ സിപ് ലൈനുകളും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടും ഇതൊന്നും കാര്യമാക്കാതെ ഈ സ്ഥാപനം പ്രവർത്തിക്കുകയായിരുന്നു. ആളുകളെ വണ്ടിയിൽ എത്തിച്ചാണ് സിപ് ലൈനില്‍ കയറ്റിയത്. ദിവസും നിരവധി പേർ ഇവിടെ എത്തി സിപ് ലൈനിൽ കയറിയിരുന്നു.

ഒടുവിൽ ഇക്കാര്യം വാർത്തയായതോടെ ജില്ല ഭരണകൂടം ഇടപെട്ടിരിക്കുകയാണ്. നടത്തിപ്പുകാർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ഇടുക്കി ജില്ല കലക്ടർ വി. വിഘ്നേശ്വരി പറഞ്ഞു. പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും കേസെടുത്ത് അന്വേഷിച്ച് പിഴ ചുമത്തുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *