കോഴിക്കോട്: നിലമ്പൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഇത്തരത്തിൽ സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കമുണ്ടാവുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
സ്വകാര്യവ്യക്തിയുടെ പറമ്പിലെ കെണിയിൽ നിന്നാണ് വിദ്യാർഥിക്കടക്കം പരിക്കേറ്റത്. ഇതിൽ വനംവകുപ്പിനോ സർക്കാറിനോ പങ്കില്ല. വിഷയത്തിൽ വനംവകുപ്പിന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വഴിക്കടവ് വെള്ളക്കട്ടയിൽ പന്നിശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർഥിയായ അനന്തു വിജയ് മരിച്ചിരുന്നു. സംഭവത്തിൽ പരിക്കേറ്റ മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് വിദ്യാർഥികൾക്കാണ് ഷോക്കേറ്റത്.
ഫുട്ബാൾ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ അഞ്ച് ആൺകുട്ടികൾ അപകടത്തിൽ പെടുകയായിരുന്നു. വഴിയിലുണ്ടായ വൈദ്യുതി കമ്പിയിൽനിന്നാണ് ഇവർക്ക് ഷോക്കേറ്റതെന്ന് പ്രദേശവാസികൾ പറയുന്നു.

