Cargo Ship Accident: കൊച്ചു: കേരളതീരത്ത് കണ്ണൂരിനും കോഴിക്കോടിനുമിടയിൽ പുറംകടലിൽ തീപിടുത്തമുണ്ടായ ചരക്കുകപ്പലിൽ വിദഗ്ധ സംഘമിറങ്ങി. ടഗ് ബോട്ടിന്റെ സഹായത്തോടെ കപ്പൽ ഉൾക്കടലിലേക്ക് മാറ്റാനാണ് വിദഗ്ധ സംഘത്തിന്റെ ശ്രമം. എം.ഇ.ആർ.എസ്.സി പോർബന്തറിലെ സംഘമാണ് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ച് കപ്പലിലേക്ക് ഇറങ്ങിയത്.
കപ്പലിന്റെ മുൻഭാഗത്തുള്ള ഒരു കൊളുത്തിൽ വലിയ വടം കെട്ടി വാട്ടർ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അത് വലിച്ചുകൊണ്ട് ഉൾക്കടലിലേക്ക് മാറ്റാനാണ് ശ്രമം. അതേസമയം, നേവിയും കോസ്റ്റ്ഗാർഡുമെല്ലാം നടത്തുന്ന ശ്രമത്തിന്റെ ഭാഗമായി കപ്പലിന്റെ മുൻഭാഗത്തുള്ള തീ നിയന്ത്രണ വിധേയമായതിനെ തുടർന്നാണ് എം.ഇ.ആർ.സി. സംഘത്തിന് ഇറങ്ങാൻ സാധിച്ചത്. കേരള തീരത്ത് നിന്ന് കൂടുതൽ ദൂരത്തേക്ക് മാറ്റാൻ ഇതുവഴി സാധിക്കും.
അതേസമയം, തീപിടുത്തം ഉണ്ടായ ചരക്കുകപ്പലിൽ നിന്നുള്ള വിഷവസ്തുക്കൾ സംസ്ഥാനത്തെ സമുദ്രതീരത്ത് എത്രമാത്രം ആഘാതം സ്രഷ്ടിച്ചുവെന്ന് പഠിക്കാൻ മൂന്ന് ജില്ലകളിലെ കടൽവെള്ളവും ചെളിയും പരിശോധിക്കും. സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും തീരദേശത്തെ കടൽവെള്ളത്തിന്റെ സാംപിളുകൾ പരിശോധിച്ചു തുടങ്ങി. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളിൽനിന്നു കടൽവെള്ളവും ചെളിയും ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.
തീപ്പിടുത്തമുണ്ടായ വാൻഹായ്- 503 ചരക്കുകപ്പലിൽ ആകെ 1754 കണ്ടെയ്‌നറുകളാണുള്ളത്. ഇതിൽ 671 കണ്ടെയ്‌നുകൾ ഡെക്കിലാണ്. കാർഗോ മാനിഫെസ്റ്റ് പ്രകാരം, ഇതിൽ 157 ഇനങ്ങൾ അത്യന്ത്യം അപകടരമായ വസ്തുക്കളാണ്. പെട്ടെന്ന് തീപിടിക്കുന്ന ഖര,ദ്രാവക വസ്തുക്കളും കപ്പലിലുണ്ട്.21,600 കിലോ ഗ്രാമിനടുത്ത് റെസിൻ സൊല്യൂഷൻ കപ്പലിലുണ്ടായിരുന്നു.പാരിസ്ഥിതികമായി അപകടരമായ 20,000 കിലോ ഗ്രാം വസ്തുക്കളുണ്ട്. ഇതിൽ വെടിമരുന്നിനുള്ള നൈട്രോസെല്ലുലോസ് അടക്കമുണ്ട്.
പലതരം ആസിഡുകളും ആൾക്കഹോൾ മിശ്രിതങ്ങളും നാഫ്ത്തലിനും കളനാശിനികളുമുണ്ട്. ഇതിന് പുറമേ, 2000 ടൺ കപ്പൽ ഓയിലും, 240 ടൺ ഡീസൽ ഓയിലും കപ്പലിലുണ്ടെന്നതും അപകടസാധ്യത കൂട്ടുന്നു. അപകടമുണ്ടായ സ്ഥലത്ത് നിന്നും തെക്ക് – തെക്ക് കിഴക്കൻ ദിശയിൽ കണ്ടെയ്‌നറുകൾ നീങ്ങാനാണ് സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ ആദ്യ വിലയിരുത്തൽ.

