കൊച്ചി: യോഗയെ പരിഹസിച്ചവരാണ് ഇപ്പോൾ ഭാരതാംബയെ എതിർക്കുന്നതെന്നും രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ യോഗയെപ്പോലെ ക്ലിഫ് ഹൗസിൽ വരെ ഭാരതാംബയെ വെക്കുമെന്നും ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യോഗ ദിനം ആചരിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചപ്പോൾ സംഘ്പരിവാർ അജണ്ടയാണെന്നും അപരിഷ്കൃതമാണെന്നും പറഞ്ഞവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. എന്നാൽ, ഇന്നവർ യോഗ ദിനം കൊണ്ടാടുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കാവിക്കൊടിയും ഭാരതാംബയും രാജ്ഭവനിൽ വെക്കാൻ പാടില്ലെന്ന നിലപാടെടുക്കാൻ മന്ത്രിമാർക്ക് അധികാരമില്ല. കാവിയോടുള്ള അലർജി പച്ചയെ കൂടുതൽ കൂട്ടുപിടിക്കാനാണ്. മുസ്ലിം വർഗീയവാദികളെ പ്രീണിപ്പിക്കാനാണ് കോൺഗ്രസും ഇടതുപക്ഷവും കാവിയെ എതിർക്കുന്നത്. കാവിക്കൊടി ഈ രാജ്യത്തിന്‍റെ പൈതൃകത്തിന്‍റെ ഭാഗമാണ്.
പിണറായിയിൽ സദാചാര ഗുണ്ടായിസത്തിന്‍റെ ഇരയായി യുവതി മരിച്ച സംഭവം ഗൗരവതരമാണ്. വോട്ട് ബാങ്കിനുവേണ്ടി മതമൗലികവാദത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ നാട്ടിലുണ്ടായതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

