ആലപ്പുഴ: അസാധാരണ വൈകല്യത്തിൽ കുഞ്ഞ് പിറന്ന സംഭവത്തിൽ ചികിത്സാവീഴ്ച കണ്ടെത്തിയിട്ടും ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാത്ത സർക്കാറിനെതിരെ കുടുംബം ഹൈകോടതിയിലേക്ക്. ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ സഹായത്തോടെയാണ് കോടതിയെ സമീപിക്കുന്നത്.
പ്രസവചികിത്സ തൃപ്തികരമല്ലെന്നും അപകടസാധ്യത സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതിൽ രണ്ട് ഗൈനകോളജിസ്റ്റുമാരും പരാജയപ്പെട്ടെന്നും ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ പകർപ്പ് സഹിതം കുഞ്ഞിന്റെ മാതാപിതാക്കൾക്ക് സർക്കാർ നേരത്തേ മറുപടിയും നൽകിയിരുന്നു.
കടപ്പുറം വനിത-ശിശു ആശുപത്രിയിലെ രണ്ട് ഗൈനകോളജിസ്റ്റുമാർ, രണ്ട് സ്വകാര്യ സ്കാനിങ് കേന്ദ്രങ്ങളിലെയും ഡോക്ടർമാർ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. സ്കാനിങ് കേന്ദ്രങ്ങൾ ആരോഗ്യവകുപ്പ് നേരത്തെ പൂട്ടിച്ചെങ്കിലും ഡോക്ടർമാർക്കെതിരെ നടപടിയെടുത്തിരുന്നില്ല. ഗൈനകോളജിസ്റ്റുമാർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ശിപാർശ ചെയ്തെങ്കിലും തുടർനടപടിയുണ്ടായില്ല.

