ന്യൂഡൽഹി: രാജ്യം അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ, കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നാണ് ആ കാരഘട്ടമെന്നും അദ്ദേഹം പറഞ്ഞു. “ഈ ദിവസം, ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൂല്യങ്ങൾ മാറ്റിവയ്ക്കപ്പെട്ടു, മൗലികാവകാശങ്ങൾ ഇല്ലാതാക്കി, പത്രസ്വാതന്ത്ര്യം ഇല്ലാതാക്കി, നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥികൾ, സാധാരണ പൗരന്മാർ എന്നിവരെ ജയിലിലടച്ചു. ആ സമയത്ത് അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാർ ജനാധിപത്യത്തെ അറസ്റ്റ് ചെയ്തതുപോലെയായിരുന്നു” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അതേസമയം, അടിയന്തരാവസ്ഥ കാലത്തെ അനുഭവങ്ങളും ഒരു നേതാവെന്ന നിലയിൽ തൻ്റെ രാഷ്ട്രീയ ജീവിതത്തെ അത് എങ്ങനെ രൂപപ്പെടുത്തി എന്നതും വിവരിക്കുന്ന പുസ്തകം പ്രധാനമന്ത്രി അമ്പത് വർഷം തികയുന്ന ഈ വേളയിൽ പ്രഖ്യാപിച്ചു. ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന ‘ദി എമർജൻസി ഡയറീസ്’ എന്ന പുസ്തകം ആണ് പുറത്തിറക്കുക. ഈ പുസ്തകത്തിൽ അന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്ന സഹപ്രവർത്തകരുടെ വിവരണങ്ങളെയും മറ്റ് വിശദാംശങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.
“‘ദി എമർജൻസി ഡയറീസ്’ അടിയന്തരാവസ്ഥക്കാലത്തെ എന്റെ അനുഭവത്തെ തുറന്നുകാട്ടുന്നു. ആ കാലത്തെ നിരവധി ഓർമ്മകളാണ് ഇതിലൂടെ തിരികെ വന്നത്. അടിയന്തരാവസ്ഥയുടെ ആ ഇരുണ്ട ദിനങ്ങൾ ഓർമ്മിക്കുന്നവരോ ആ സമയത്ത് കഷ്ടത അനുഭവിച്ച കുടുംബങ്ങളോ സോഷ്യൽ മീഡിയയിൽ അവരുടെ അനുഭവങ്ങൾ പങ്കിടാൻ ഞാൻ അഭ്യർത്ഥിക്കുന്നു. 1975 മുതൽ 1977 വരെയുള്ള ലജ്ജാകരമായ കാലഘട്ടത്തെക്കുറിച്ചുള്ള അവബോധം ഇതിലൂടെ യുവാക്കളിൽ സൃഷ്ടിക്കാൻ കഴിയും,” പ്രധാനമന്ത്രി എക്‌സിലൂടെ പറഞ്ഞു.
ഇന്ന് വൈകുന്നേരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുസ്തകം പുറത്തിറക്കും. “നമ്മുടെ ഭരണഘടനയുടെ ആത്മാവ് ലംഘിക്കപ്പെട്ടതും പാർലമെന്റിന്റെ ശബ്ദം അടിച്ചമർത്തപ്പെട്ടതും കോടതികളെ നിയന്ത്രിക്കാൻ ശ്രമിച്ചതും ഒരു ഇന്ത്യക്കാരനും ഒരിക്കലും മറക്കില്ല. അന്നേദിവസം ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും അടിച്ചമർത്തപ്പെട്ടവരെയും ലക്ഷ്യം വച്ചു, അവരുടെ അന്തസ്സ് അപമാനിക്കപ്പെട്ടു.” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

