ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കും

ലോര്‍ഡ്‌സ് : ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് മുന്നില്‍ അടുത്ത കടമ്പ നാളെ ആരംഭിക്കും. ലോഡ്‌സില്‍ നാളെ തുടങ്ങുന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പരമ്പരയില്‍ ഒപ്പമെത്താനായാല്‍ കൊഹ്‌ലിയെ കാത്തിരിക്കുന്നതു മറ്റൊരു തിളക്കമാര്‍ന്ന നേട്ടമായിരിക്കും.

ടീം തിരഞ്ഞെടുപ്പും ബാറ്റിങ് ഓര്‍ഡര്‍ നിശ്ചയിച്ചതും ബൗളിങ് സ്‌പെല്‍ നിര്‍ണയവുമെല്ലാം ചര്‍ച്ചയായതോടെ രണ്ടാം ടെസ്റ്റിനു മുമ്പ് ടീം ഇന്ത്യ ആകെ കണ്‍ഫ്യൂഷനിലാണ്. നിര്‍ണായകമായ രണ്ടാം ടെസ്റ്റിന് നാളെ ലോഡ്‌സില്‍ ടോസ് വീഴുമ്പോള്‍ ടീമില്‍ എന്തെല്ലാം മാറ്റം വേണമെന്ന ആലോചനയിലാണ് അംഗങ്ങള്‍.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു തലവേദന സമ്മാനിച്ചു ശീലമുള്ള ലോര്‍ഡ്‌സില്‍ 1986ല്‍ കപില്‍ദേവും 2014ല്‍ എം.എസ്.ധോണിയും മാത്രമാണ് ഇന്ത്യയെ ടെസ്റ്റില്‍ വിജയത്തിലെത്തിച്ച നായകന്മാര്‍. ആ നിരയിലേക്കു തന്റെ പേരുകൂടി ചേര്‍ക്കാനുറച്ചാകും നാളത്തെ മത്സരത്തിന് കൊഹ്‌ലി ഇറങ്ങുക.

എന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടെസ്റ്റ് പരാജയപ്പെട്ടപ്പോള്‍ മുതല്‍ ഉപദേശകരെയും വിമര്‍ശകരേയും കൊണ്ട് വീര്‍പ്പുമുട്ടുകയാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍. മുന്‍ താരങ്ങളില്‍നിന്ന് കമന്‍േററ്ററുടെ കുപ്പായമിട്ടവര്‍, കളിനിര്‍ത്തി വെറുതെ ഇരിക്കുന്നവര്‍, വിദേശ താരങ്ങള്‍, ഇവര്‍ക്കു പുറമെ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉറഞ്ഞുതുള്ളുന്ന ആരാധകരും. ഇംഗ്ലണ്ട് പര്യടനത്തിലെ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് കഴിഞ്ഞതോടെ പുതിയ ഉപദേശങ്ങളുമായി സജീവമായി. ഇംഗ്ലണ്ടിനെതിരെ വിരാട് കൊഹ്‌ലി ഒറ്റക്ക് പൊരുതിയപ്പോള്‍, ടീം എന്ന നിലയില്‍ ഇന്ത്യന്‍ ബാറ്റിങ്‌നിരയുടെ പരാജയം ചൂണ്ടിക്കാണിച്ചാണ് ഉപദേശം സജീവമാകുന്നത്.

ലോര്‍ഡ്‌സില്‍ കളിച്ച 17 ടെസ്റ്റില്‍ രണ്ടെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍, പതിനൊന്നു കളികളിലാണു തോല്‍വി പിണഞ്ഞത് നാലെണ്ണം സമനിലയിലുമായി. അഞ്ചു കളികളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 10നു മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *