കണ്ണൂർ∙ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പ് ആളൊഴിഞ്ഞ വീട്ടുവളപ്പിൽനിന്നാണ് ഇയാൾ പിടിയിലായത്. റോയി എന്നയാളുടെ ഉടമസ്ഥതതിലുള്ള സ്ഥലത്തെ കിണറിന്റെ പടവിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഗോവിന്ദച്ചാമിയെ ഉടൻ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കും. ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി.
കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇയാളുടെ വധശിക്ഷ നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്. ഇയാളെ കഴിഞ്ഞ ദിവസം വരെ ജയിലിനകത്ത് കണ്ടിരുന്നു.

