ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെവിട്ടയക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.കേസില്‍ ശിക്ഷിക്കപ്പെട്ട ഏഴൂ പേര്‍ ഇപ്പോഴും തമിഴ്‌നാട് ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. ഇവരെ വെറുതെ വിടണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തിന് മേലാണ് കേന്ദ്രം വീണ്ടും എതിര്‍പ്പ് പ്രകടിപ്പിച്ചത്. രാജീവ് ഗാന്ധിയെ വധിച്ച് 27 വര്‍ഷം പിന്നീട്ടിട്ടും പ്രതികള്‍ ഇപ്പോഴും ജയിലില്‍ തന്നെയാണ്. നീതി ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയെ വരെ വിഷയം ധരിപ്പിച്ചിട്ടും കേന്ദ്രവും സിബിഐയും പിന്നോട്ട് മാറിയില്ല.

മുന്‍ പ്രധാനമന്ത്രിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസാണിതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഊന്നിപ്പറഞ്ഞത്. തമിഴ്‌നാടിന്റെ ആവശ്യത്തോട് പ്രതികരിച്ചാണ് കേന്ദ്രം കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചെങ്കിലും പ്രതികളെ വിട്ടകയക്കാന്‍ പറ്റില്ലെന്ന നിലപാടാണ് സുപ്രീംകോടതിയും ആവര്‍ത്തിച്ചത്. കേന്ദ്രത്തിന്റെ അനുമതിയില്ലായെ കുറ്റവാളികളെ വിട്ടയക്കാന്‍ കഴിയില്ലെന്ന് 2015ല്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

പ്രതികളെ വിട്ടയക്കുന്നതില്‍ അന്വേഷണ ഏജന്‍സിയായ സിബിഐയും എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രതികളെ വിട്ടയക്കണമെന്ന ആവശ്യം ഏപ്രില്‍ 18നാണ് തമിഴ്‌നാട് മുന്നോട്ടുവച്ചതെന്ന് കേന്ദ്രം അറിയിച്ചു. ഏഴു പ്രതികളും 27 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ മുരുന്‍(ശ്രീഹരന്‍) ഭാര്യയായ നളിനി, എന്നിവരായിരുന്നു കേസില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിനോട് അഭ്യര്‍ത്ഥന നടത്തിയത്. നീതി ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയെ വരെ സമീപിച്ചിരുന്നു.

രണ്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് നളിനി അറസ്റ്റിലായത്. തനിക്കോ തന്റെ ഭര്‍ത്താവിനോ കൊലപാതക പദ്ധതിയെ കുറിച്ച് അറിവില്ലായിരുന്നില്ലെന്നും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ തടവുകാരിയായതെന്നും പ്രിയങ്കയോട് പറഞ്ഞതായി നളിനി പിന്നീട് അത്മകഥയില്‍ വ്യക്തമാക്കിയിരുന്നു. വി. ശ്രീരാം എന്ന മുരുകന്‍, എ.ജി. പേരറിവാളന്‍ എന്ന അറിവ്, ടി. സുതേന്ദ്രരാജ എന്ന ശാന്തന്‍, നളിനി റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് കേസില്‍ ഇപ്പോഴും ജയിലില്‍ കഴിയുന്നത്. പേരറിവാളന്റെ മോചനത്തില്‍ മുന്‍പ് രാഹുല്‍ഗാന്ധി വരെ അഭിപ്രായം വ്യക്തമാക്കിയിരുന്നു.

ശ്രീലങ്കയിലെ അഭ്യന്തര കലാപത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സുരക്ഷാ സേനയുടെ നടപടിയാണ് തമിഴ്പുലികളെ രാജീവ് ഗാന്ധി വധത്തിനായി പ്രേരിപ്പിച്ചത്. 1991 മെയ് 21 തമിഴ്പുലി നേതാവായ തനുവിന്റെ അരയില്‍ കെട്ടിയ മനുഷ്യബോബിലാണ് രാജീവ് ഗാന്ധി വധിക്കപ്പെടുന്നത്. ശ്രീപെരുംപത്തൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലായിരുന്നു സ്‌ഫോടനം. രാജീവ് ഗാന്ധി വധത്തില്‍ തമിഴ്‌നാട്ടിലെ പ്രാദേശിക നേതാക്കള്‍ക്കും അറിവുണ്ടായിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *