ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ഡല്‍ഹിയിലെ ആരുഷി വധക്കേസില്‍ മാതാപിതാക്കളും ദന്തഡോക്ടര്‍മാരുമായ രാജേഷ് തല്‍വാറിനെയും നൂപുറിനെയും കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി സ്വീകരിച്ചു. സിബിഐ അപ്പീലില്‍ കോടതി വാദം കേള്‍ക്കും. കുറ്റാരോപിതരായ ദമ്ബതികള്‍ക്ക് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു.

2008 മേയ് 16 നാണു നോയിഡയിലെ ദന്തഡോക്ടര്‍മാരായ രാജേഷ്‌നൂപുര്‍ ദന്പതികളുടെ ഏകമകളായ ആരുഷിയെ കൊലചെയ്യപ്പെട്ട നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരന്‍ ഹേംരാജിന്റെ മൃതദേഹം രണ്ടുദിവസത്തിനുശേഷം വീടിന്റെ ടെറസില്‍ കണ്ടെത്തി.

2013 നവംബര്‍ 28ന് പ്രതികളെ ഗാസിയാബാദിലെ സിബിഐ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ 2017 ഒക്ടോബറില്‍ അലാഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കി. സിബിഐ കോടതി വിധിക്കെതിരേ തല്‍വാര്‍ ദന്പതികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്ന വെറുതെവിടാനുള്ള വിധി.

എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ തല്‍വാര്‍ ദന്പതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഹേംരാജിന്റെ ഭാര്യ ഖുംകല ബന്‍ജാഡെയും സമാന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *