ഇടുക്കി: ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ ചെറുതോണി ടൗണിലേക്ക് എത്തുന്ന വെള്ളത്തിന്റെ ശക്തി മൂന്നിരട്ടി വര്‍ധിച്ചു. ചെറുതോണി പാലം മുങ്ങി.

ചെറുപാലങ്ങളെയും ചപ്പാത്തുകളിലും വെള്ളം കയറി പരന്നൊഴുകി തുടങ്ങിയതോടെ മരങ്ങളും കടപുഴകി വീണു. ഡാമില്‍ നിന്നുള്ള വെള്ളം ചപ്പാത്ത് വഴി ഒഴുകി പെരിയാറില്‍ ചേരുകയാണ് ചെയ്യുന്നത്.

ഡാം തുറക്കുന്നതിന് മുന്നോടിയായി വെള്ളം സുഗമമായി ഒഴുകുന്നതിന് വേണ്ട മുന്നൊരുക്കങ്ങളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. വെള്ളത്തിന് തടസം സൃഷ്ടിക്കുന്ന എല്ല വസ്തുക്കളും ചെളിയും ചെറുതോണിയുടെ പരിസരങ്ങളിലും നിന്നും കോരി മാറ്റിയിരുന്നു.

അതേസമയം, ഇടുക്കി – ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നിരിക്കുകയാണ്. മൂന്നു ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കുറയാതായതോടെയാണ് നാലും അഞ്ചും ഷട്ടറുകളും തുറന്നത്.

നിലവില്‍ മൂന്നു ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ടെണ്ണം 50 സെന്റിമീറ്ററുമാണ് ഉയര്‍ത്തിയിരുന്നത്. ഇതോടെ സെക്കന്‍ഡില്‍ 5,00,000 ലീറ്റര്‍ (500 ക്യുമെക്‌സ്) വെള്ളം പുറത്തേക്കുപോകും. അതേസമയം, അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കുറഞ്ഞിട്ടുണ്ട്. രാവിലെ ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി 1,25,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്. രണ്ടു മണിക്കുള്ള റീഡിങ് അനുസരിച്ച് 2401.62 അടിയാണു ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. അര്‍ധരാത്രിയില്‍ 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്.

Leave a Reply

Your email address will not be published. Required fields are marked *