മരച്ചുവട്ടില്‍ പഹല്‍ഗാം സൂത്രധാരന്‍ അടക്കമുള്ള  ഭീകരരുടെ സുഖനിന്ദ്ര; കയറിച്ചെന്ന് ആക്രമിച്ച് സൈന്യം; ഓപ്പറേഷന്‍ മഹാദേവ് തുടങ്ങി ചിനാര്‍ കോര്‍പ്സ്

ഇന്ത്യന്‍ സൈന്യം ജമ്മു കശ്മീര്‍ പൊലീസിനും സി.ആര്‍.പി.എപിനും ഒപ്പം സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ മഹാദേവിലാണ് പഹല്‍ഗാം സൂത്രധാരന്‍ അടക്കം മൂന്നുഭീകരരെ വധിച്ചത്. ജമ്മു കശ്മീരിലെ ലിദ്വാസിലെ ജനറൽ ഏരിയയില്‍ ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചതായി ചിനാർ കോർപ്‌സ് എക്സില്‍ കുറിച്ചു. ലഷ്കര്‍ ഇ തയ്ബ കമാന്‍ഡറായ ഹാഷിം മൂസ പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ സൂത്രധാരനാണ്.

ദാച്ചിഗാം വനത്തില്‍ നിന്നുള്ള സംശയാസ്പദമായ ആശയവിനിമയ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ദിവസമായി ഭീകര വിരുദ്ധ ഓപ്പറേഷന്‍ മേഖലയില്‍ നടക്കുന്നുണ്ട്. മേഖലയിലെ നാടോടികളും ഭീകരരുടെ സഞ്ചാരവിവരം സൈന്യത്തിന് കൈമാറിയിരുന്നു. വിവിധ സൈനിക വിഭാഗങ്ങള്‍ രണ്ട് ദിവസമായി മേഖല വളഞ്ഞ് തിരച്ചില്‍ നടത്തുകയായിരുന്നു. വീണ്ടും സാറ്റ്ലൈന്‍ കമ്മ്യൂണിക്കേഷന്‍ ആക്ടീവായതോടെ ട്രാക്ക് ചെയ്യാന്‍ എളുപ്പമായി. രാവിലെ 11.30 ക്കാണ് സൈന്യം ഭീകരരെ കണ്ടെത്തുകയും വധിക്കുകയും ചെയ്തത്.

കഴിഞ്ഞ 14 ദിവസമായി സുരക്ഷാ സേനയുടെ നിരീക്ഷണത്തിലുള്ള ലഷ്‌കറെ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് സംയുക്ത സംഘത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടവരെന്നാണ് വിവരം. വനത്തിനുള്ളിൽ ഇലകളാൽ മറച്ച മരചുവട്ടില്‍ താൽക്കാലിക ട്രഞ്ചിലെ ഒളിത്താവളത്തിലാണ് മൂവരും ക്യാമ്പ് ചെയ്തിരുന്നത്. ഒരു കൂടാരത്തിനുള്ളിൽ കിടന്നുറങ്ങുന്നതിനിടെയാണ് ഭീകരരെ സൈന്യം ട്രാക്ക് ചെയ്തത്. ഉടന്‍ നടത്തിയ ആക്രമണത്തിലാണ് മൂന്നു ഭീകരരും കൊല്ലപ്പെട്ടു. 12.37 ഓടെ ഡ്രോണ്‍ ദൃശ്യങ്ങളില്‍ മൂന്ന് മൃതദേഹം കണ്ടെത്തിയതായി ചാനാര്‍ കോര്‍പ്സ് അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായിരുന്ന ഭീകരന്‍ ഹാഷിം മൂസ പാക് സൈന്യത്തിന്‍റെ ഭാഗമായിരുന്നു.  സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സില്‍ പാര കമാന്‍ഡറായിരുന്നു ഹാഷിം മൂസ പാക്കിസ്ഥാനി ഭീകരസംഘടനയായ ലഷ്കറെ തയ്ബയുടെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളുമാണ്. കശ്മീരില്‍ പുറത്തുനിന്നുള്ളവര്‍ക്കും സുരക്ഷാഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം നടത്താനുള്ള ദൗത്യവുമായാണ് ലഷ്കര്‍ ഹാഷിം മൂസയെ കശ്മീരിലേക്ക് വിട്ടത്

Leave a Reply

Your email address will not be published. Required fields are marked *