നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയത് സൻആയിൽ നടന്ന യോഗത്തിൽ, സമാന്തര നയതന്ത്രം നടത്തിയിട്ടില്ല - കാന്തപുരം

ജൂലൈ 28ന് യമന്റെ തലസ്ഥാനമായ സൻആയിൽ നടന്ന ഉന്നതതല യോഗത്തിലാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതിനുള്ള തീരുമാനം എടുത്തതെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ.

വിവരം യമെനി പ്രതിനിധികള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഓഫീസിനെ അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. തുടർനടപടികളിൽ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വടക്കൻ യെമനിൽ ഔദ്യോഗികമായി ഇടപെടുന്നതിൽ ഇന്ത്യൻ ഗവൺമെന്റിന് പരിമിതികൾ ഉണ്ടായിരുന്നുവെന്നും തനിക്ക് യമൻ പണ്ഡിതരുമായുള്ള ബന്ധം ഇരയുടെ കുടുംബവുമായി സംഭാഷണം നടത്താൻ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ അതിരുകടന്നില്ല. സർക്കാരിന്റെ പാത ലഘൂകരിക്കുക മാത്രമാണ് ഞങ്ങൾ ചെയ്തത്,” അദ്ദേഹം പറഞ്ഞു.

ഇടപെടൽ സമാന്തര നയതന്ത്രമായല്ല കാണേണ്ടത്, മറിച്ച് മാനുഷികവും ധാർമികവുമായ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഷെയ്ഖ് ഹബീബ് ഉമര്‍ ഹബീബിന്റെ ഇടപെടലാണ് കുടുംബവുമായി സംസാരിക്കാന്‍ അവസരം ഒരുക്കിയത്. തലാലിന്റെ കുടുംബം അനുകൂല നിലപാട് സ്വീകരിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. യെമൻ നിയമപ്രകാരം, കൊല്ലപ്പെട്ട വ്യക്തിയുടെ നിയമപരമായ അവകാശികൾക്ക് മാത്രമേ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാൾക്ക് മാപ്പ് നൽകാൻ കഴിയൂ. അവർ മാപ്പ് നൽകിയാൽ, വധശിക്ഷ ഒഴിവാക്കപ്പെടും. ദയാധനം സ്വീകരിച്ചോ അല്ലാതെയോ മാപ്പ് നൽകാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘ദ ഫെഡറൽ’ പോർട്ടലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കാന്തപുരത്തിന്‍റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *