ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം ഇരുവരെയും കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി യുവാവ് . ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതി കുടുങ്ങി. ഒറീസയിലെ മയൂര്‍ഗഞ്ച് സ്വദേശി ദേബാശിഷ് പാത്രയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .]
ഭാര്യ സോനാലി ദലാല്‍(23), ഭാര്യയുടെ അമ്മ സുമതി ദലാല്‍ എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ജൂലായ് 19-നാണ് കൊലപാതകം. കുടുംബവഴക്കിനെ തുടര്‍ന്ന് കല്ലിനിടിച്ച് ദേബാശിഷ് ഇരുവരെയും കൊലപ്പെടുത്തി . തുടര്‍ന്ന് മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ടശേഷം അതിന് മുകില്‍ പ്രതി വാഴ നട്ടു. സംശയിക്കാതിരിക്കാനാണ് ദേബാശിഷ് തന്നെ പൊലീസില്‍ പരാതി നല്‍കിയത്
പരാതി നല്‍കിയശേഷം ഇതേക്കുറിച്ച് ഒരന്വേഷണവും ദേബാശിഷ് നടത്തിയില്ല. ഇയാളുടെ പെരുമാറ്റത്തില്‍ ഗ്രാമവാസികള്‍ക്കാണ് ആദ്യം സംശയം തോന്നിയത്. ഇതിനിടെ വീടിന് സമീപത്തെ തോട്ടത്തില്‍ മണ്ണിളക്കിയതും അവിടെ പുതിയ വാഴത്തൈ നട്ടുപിടിപ്പിച്ചതും അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ദേബാശിഷിനെ പൊലീസ് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച പ്രതി മൃതദേഹങ്ങള്‍ അടക്കം ചെയ്ത സ്ഥലം പൊലീസിന് കാട്ടിക്കൊടുക്കകയും ചെയ്തു. അഴുകിയ നിലയിലുള്ള മൃതദേഹങ്ങള്‍ വീണ്ടെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.
കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെങ്കിലും ദമ്പതികൾക്കിടയില്‍ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രശ്‌നങ്ങളെത്തുടര്‍ന്ന് സ്വന്തംവീട്ടിലേക്ക് പോയ സോനാലിയെ അനുരഞ്ജന ശ്രമത്തിന്‍റെ ഭാഗമായി ജൂലായ് 12-നാണ് അമ്മ ഭര്‍തൃവീട്ടിലേക്ക് തിരികെകൊണ്ടുവന്നത്. എന്നാല്‍ 19–ാംതിയതി വീണ്ടും ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നം വഷളായി. തുടർന്ന് ഉറങ്ങിക്കിടന്ന ഭാര്യയെയും അമ്മയെയും കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി ഇരുവരുടെയും മൃതദേഹങ്ങൾ വീടിന് പുറകിലുള്ള നാരങ്ങ തോട്ടത്തിൽ കൊണ്ടുപോയി കുഴിച്ചിട്ടു. സംശയം തോന്നാതിരിക്കാനാണ് സ്ഥലത്ത് വാഴ നട്ടത്.

