‘അമേരിക്ക റഷ്യയുമായി വ്യാപാരബന്ധം തുടരുന്നില്ലേ ?’; നികുതി ഭീഷണി മുഴക്കിയ ഡൊണാള്‍ഡ് ട്രംപിന് ഇരട്ടത്താപ്പെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: തീരുവ ഭീഷണി മുഴക്കിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഇന്ത്യ. ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്നും അമേരിക്കയും, യൂറോപ്യന്‍ യൂണിയനും, റഷ്യയുമായി വ്യാപാരബന്ധം തുടരുന്നില്ലേയെന്നും ഇന്ത്യ വിശദാംശങ്ങള്‍ സഹിതം ചൂണ്ടിക്കാട്ടി. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ ഡൊണാള്‍ഡ് ട്രംപ് മുഴക്കുന്ന ഭീഷണിക്കാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി.

റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്‌നില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുന്നത് ഇന്ത്യയ്ക്ക് പ്രശ്‌നമല്ലെന്നും അവരില്‍ നിന്ന് എണ്ണ വാങ്ങി വലിയ ലാഭത്തിന് വില്‍ക്കുകയാണെന്നുമായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ കുറ്റപ്പെടുത്തല്‍. വിഷയത്തില്‍ ഇന്ത്യയുടെ വിശദമായ മറുപടി ഇങ്ങനെ.

  • ആണവ വ്യവസായത്തിനായുള്ള യുറേനിയം ഹെക്‌സാഫ്‌ളൂറൈഡ്, ഇലക്ട്രോണിക്ക് വാഹനങ്ങള്‍ക്കായുള്ള പലേഡിയം, രാസവളങ്ങള്‍, വിവിധ രാസവസ്തുക്കള്‍ എന്നിവ റഷ്യയില്‍ നിന്ന് യുഎസ് ഇറക്കുമതി ചെയ്യുന്നുണ്ട്.
  • റഷ്യ-യുക്രെയ്ന്‍ ഏറ്റുമുട്ടല്‍ തുടങ്ങിയപ്പോള്‍, അവരില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. അന്ന് വില പിടിച്ചുനിര്‍ത്താനായത് ഇന്ത്യയുടെ തീരുമാനങ്ങള്‍ കൊണ്ടാണ്.
  • യൂറോപ്പ്-റഷ്യ വ്യാപാരത്തില്‍ ഊര്‍ജം മാത്രമല്ല, വളം, ഖനന ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, ഇരുമ്പ്, ഉരുക്ക്, യന്ത്രസാമഗ്രികള്‍, ഗതാഗത ഉപകരണങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു.
  • 2024ല്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യയുമായി 67.5 ബില്യണ്‍ യൂറോയുടെ ഉഭയകക്ഷി വ്യാപാരം നടത്തിയിരുന്നു. കൂടാതെ, 2023ല്‍ 17.2 ബില്യണ്‍ യൂറോയുടെ സേവന വ്യാപാരവും ഉണ്ടായിരുന്നു. ആ വര്‍ഷമോ അതിനുശേഷമോ റഷ്യയുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരത്തേക്കാള്‍ ഇത് വളരെ കൂടുതലാണ്.
  • 2024ല്‍ എല്‍എന്‍ജിയുടെ യൂറോപ്യന്‍ ഇറക്കുമതി റെക്കോര്‍ഡ് 16.5 മില്യണ്‍ ടണ്ണിലെത്തി, 2022 ലെ 15.21 മില്യണ്‍ ടണ്‍ എന്ന അവസാന റെക്കോര്‍ഡ് മറികടന്നു.
  • ഇന്ത്യയെ യുഎസ് ലക്ഷ്യം വയ്ക്കുന്നത് ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ്. ഏതൊരു പ്രധാന സമ്പദ് വ്യവസ്ഥയെയും പോലെ, ഇന്ത്യയും അതിന്റെ ദേശീയ താത്പര്യങ്ങളും സാമ്പത്തിക സുരക്ഷയും പരിരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും.
  • ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന ഊര്‍ജ ചെലവ് ഉറപ്പാക്കുന്നതിനാണ് ഇറക്കുമതിയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ആഗോള വിപണി സാഹചര്യങ്ങള്‍ നിര്‍ബന്ധിതമാക്കുന്ന ആവശ്യകതയാണിത്.

‘ഇന്ത്യ വന്‍തോതില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, അതിന്റെ ഭൂരിഭാഗവും തുറന്ന വിപണിയില്‍ വലിയ ലാഭത്തിനായി വില്‍ക്കുകയും ചെയ്യുന്നു. റഷ്യന്‍ യുദ്ധത്തില്‍ യുക്രെയ്‌നില്‍ എത്ര പേര്‍ കൊല്ലപ്പെടുന്നുണ്ടെന്നത് അവര്‍ക്ക് പ്രശ്‌നമല്ല. ഇക്കാരണത്താല്‍, ഇന്ത്യയ്ക്ക് നല്‍കുന്ന തീരുവ ഞാന്‍ ഗണ്യമായി ഉയര്‍ത്തും’ – ഇങ്ങനെയായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *