തിരുവനന്തപുരം: പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. വൃക്ക, ഹൃദയ സംബന്ധമായ പ്രയാസങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം പാളയം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.
ഷാനവാസ് 50ലേറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. പ്രേംനസീറിന്റെയും ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു ഷാനവാസിന്റെ ജനനം. ചിറയിന്‍കീഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മോണ്ട്ഫോര്‍ട്ട് സ്‌കൂള്‍, ചെന്നൈ ന്യൂ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
1981ൽ ബാലചന്ദ്രമേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പ്രേമഗീതങ്ങള്‍ ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നാല്‍ സിനിമയില്‍ അത്ര സജീവമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. കരിയറില്‍ വലിയ ഇടവേളയുണ്ടാവുകയും പിന്നീട് 2011ല്‍ ചൈന ടൗണ്‍ എന്ന സിനിമയിലൂടെ അദ്ദേഹം മലയാള സിനിമയില്‍ തിരിച്ചെത്തുകയും ചെയ്തു.
തുടര്‍ന്ന് ഗര്‍ഭശ്രീമാന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പൃഥ്വിരാജ് നായകനായ ജനഗണമന എന്ന സിനിമയിലാണ് ഒടുവില്‍ വേഷമിട്ടത്. വെളുത്ത കത്രീന, ശംഖുമുഖം, സത്യമേവ ജയതേ, കടമറ്റത്ത് കത്തനാര്‍, തുടങ്ങിയ സീരിയലുകളുടെയും ഭാഗമായിരുന്നു. ആയിഷ ബീവിയാണ് ഭാര്യ. ഷമീര്‍ ഖാന്‍, അജിത് ഖാന്‍ എന്നിവരാണ് മക്കള്‍.
