പ്രധാനാധ്യാപകൻ വിദ്യാർഥിയുടെ കർണപുടം അടിച്ചുതകർത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം: കാസർകോട്ട് പ്രധാനാധ്യാപകൻ വിദ്യാർഥിയുടെ കർണപുടം അടിച്ചുതകർത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് നിജസ്ഥിതി അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്. സ്ഥലം എസ്.ഐയുമായി സംസാരിച്ചെന്നും പരാതി കിട്ടിയില്ലെന്നാണ് പറഞ്ഞതെന്നും അമ്മയും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ ഉപദ്രവിക്കുന്ന നില ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

കാസർകോട് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് ക്രൂര സംഭവമുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ അസംബ്ലിക്കിടെയാണ് വിദ്യാർഥിയെ പ്രധാനാധ്യാപകന്‍ എം. അശോകൻ മർദിച്ചത്. അസംബ്ലിക്കിടെ വിദ്യാർഥി കാലുകൊണ്ട് ചരൽ നീക്കി കളിച്ചത് കണ്ട് പ്രധാനാധ്യാപകൻ പ്രകോപിതനാകുകയായിരുന്നു. തുടർന്ന് വിദ്യാർഥിയെ വേദിയിലേക്ക് വിളിച്ച് മറ്റു വിദ്യാർഥികളുടെയും അധ്യാപകരുടെയും മുന്നിൽവെച്ച് അടിക്കുകയായിരുന്നു.

കരഞ്ഞ കുട്ടിയെ ചെവിയിൽ വേദന കഠിനമായതോടെ ആശുപത്രിയിലെത്തിച്ചു. തുടർന്നാണ് കർണപുടം പൊട്ടിയ വിവരം പൊട്ടിയത് മനസ്സിലായത്. സർജറി വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *