കോതമംഗലത്ത് ടി.ടി.സി വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രതി റമീസിന്‍റെ മാതാപിതാക്കൾ തമിഴ്നാട്ടിൽ പിടിയിൽ

കോതമംഗലം: കോതമംഗലത്ത് ടി.ടി.സി വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിന്‍റെ ഒളിവിൽ പോയ മാതാപിതാക്കൾ പൊലീസ് പിടിയിൽ. പിതാവ് റെഹീം, മാതാവ് ശെരീഫ എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിൽ സേലത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത് .

ഇന്ന് തന്നെ ചോദ്യം ചെയ്യലിനായി കോതമംഗലത്ത് എത്തിക്കുമെന്ന് കരുതുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാർഥിനിയുടെ ആത്മഹത്യാ കുറിപ്പിൽ റമീസിന്‍റെ മാതാപിതാക്കളെക്കുറിച്ച് പരാമർശിച്ചിരുന്നു. വിദ്യാർഥിനിയുടെ കുടുംബം നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് പ്രതി ചേർത്തത്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് കേസെടുത്തത്.

പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം, ശാരീരിക ഉപദ്രവം, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ റമീസ് വാക്കുമാറിയെന്നും മരിക്കാൻ സമ്മതം നൽകിയെന്നുമാണ് ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചിരിക്കുന്നത്. മൂവാറ്റുപുഴ ഗവ.ടി.ടി.ഐയിലെ വിദ്യാർഥിനിയായിരുന്ന പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ സുഹൃത്തും കുടുംബവും തന്നെ മതം മാറാൻ നിർബന്ധിച്ചുവെന്നും മർദിച്ചിരുന്നുവെന്നും സൂചിപ്പിച്ചിരുന്നു. മർദിച്ചതിന്‍റെ തെളിവുകൾ വാട്സ്ആപ്പ് ചാറ്റിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *