തിരുവനന്തപുരം: വനിതാ എസ്ഐമാരോട് മോശമായി പെരുമാറിയ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. എസ്പി മെറിൻ ജോസഫിനാണ് അന്വേഷണ ചുമതല. പോഷ് നിയമപ്രകാരം അന്വേഷണം നടത്താനാണ് തീരുമാനം.
ഐപിഎസ് ഉദ്യോഗസ്ഥൻ മോശമായ രീതിയിൽ മെസ്സേജുകൾ അയച്ചെന്ന് രണ്ട് വനിതാ എസ്ഐമാരാണ് സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജി അജിതാ ബീഗത്തിന് പരാതി നൽകിയത്. തുടർന്ന് ഇവരുടെ മൊഴിയെടുത്ത ശേഷം ഡിജിപിക്ക് പോഷ് നിയമപ്രകാരം നടപടിയെടുക്കാൻ ശുപാർശ ചെയ്യുകയായിരുന്നു. രണ്ട് വനിതാ എസ്ഐമാരും ഇപ്പോഴും പരാതിയിൽ ഉറച്ചു നിൽക്കുകയാണ്.
തലസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. ക്രമസമാധാന ചുമതല വഹിച്ചിരുന്ന സമയത്താണ് ഇയാൾ മോശമായി പെരുമാറിയത് എന്നാണ് ആരോപണം. നിലവിൽ പരാതിയുടെ പകർപ്പ് ലഭ്യമായിട്ടില്ല. അതിനാൽ തന്നെ ഏതു വകുപ്പിലാണ് കുറ്റം ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആഴ്‌ചകൾക്ക് മുൻപാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ എസ്‌ഐമാർ പരാതി നൽകിയത്.

