‘ടോട്ടൽ ഫോർ യു’ ശബരീനാഥിനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: കേരളത്തിൽ വലിയ ചർച്ചയായ ‘ടോട്ടൽ ഫോർ യു’ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിനെതിരെ മറ്റൊരു തട്ടിപ്പ് കേസ്.

ഓൺലൈൻ ട്രേഡിങിനുവേണ്ടി അഭിഭാഷകനിൽനിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. വഞ്ചിയൂർ പൊലീസാണ് കേസെടുത്ത്. സഞ്ജയ് എന്ന അഭിഭാഷകൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. കോടതിയിൽവച്ചുള്ള പരിചയമാണ് സാമ്പത്തിക ഇടപാടുകളിലേക്ക് നയിച്ചത്.

കോടികളുടെ തട്ടിപ്പ് നടത്തിയതിന് 2008ൽ ശബരിനാഥിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജയിൽ മോചിതനായി. ഇയാൾ കേരളത്തിലില്ലെന്നാണ് പൊലീസ് പറയുന്നത്. നിരവധി കേസുകളിൽ ഇയാൾ വിചാരണ നേരിടുകയാണ്. ഓൺലൈൻ ട്രേഡിങ് സ്ഥാപനം നടത്തി ലാഭമുണ്ടാക്കി കൊടുക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. ബാങ്ക് രേഖകൾ പരിശോധിക്കുകയാണെന്നു പൊലീസ് പറ‍ഞ്ഞു.

ശബരീനാഥ് നടത്തിയ ടോട്ടൽ ഫോർ യു തട്ടിപ്പുകേസിൽ ചലച്ചിത്ര താരങ്ങളും ജുഡീഷ്യൽ ഓഫിസർമാരും ബിസിനസ് പ്രമുഖരുംവരെ വഞ്ചിക്കപ്പെട്ടവരുടെ പട്ടികയിലുണ്ടായിരുന്നു. കള്ളപ്പണം നിക്ഷേപിച്ചവരിൽ പലരും പൊലീസിൽ പരാതിപ്പെടാൻ പോലും തയാറായില്ല. തിരുവനന്തപുരത്തു മെഡിക്കൽ കോളജ്, ചാലക്കുഴി, സ്‌റ്റാച്യു ക്യാപിറ്റോൾ ടവേഴ്‌സ്, പുന്നപുരം എന്നീ സ്‌ഥലങ്ങൾ കേന്ദ്രീകരിച്ച് ഐനെസ്‌റ്റ്, എസ്‌ജെആർ, ടോട്ടൽ സൊല്യൂഷൻസ് എന്നീ സ്‌ഥാപനങ്ങൾ ആരംഭിച്ചായിരുന്നു തട്ടിപ്പിനു തുടക്കം. നിക്ഷേപകർക്ക് 100% വളർച്ചാനിരക്കും 20% ഏജന്റ് കമ്മിഷനും വാഗ്‌ദാനം ചെയ്തു. ബിസിനസ് തകർന്നതോടെ 19-ാം വയസ്സിൽ 2008 ഓഗസ്‌റ്റ് ഒന്നിനു നാഗർകോവിലിൽ വച്ചാണ് ശബരി അറസ്‌റ്റിലാകുന്നത്. 2011 മാർച്ചിൽ ജാമ്യത്തിലിറങ്ങി മൂന്നു വർഷത്തോളം പൊലീസിനു പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞു. കോടികളുടെ ഭൂമി, പാതിവഴിയിലെത്തിയ റിസോർട്ട്, നൂറു പവന്റെ വജ്ര, സ്വർണാഭരണങ്ങൾ, 22 ആഡംബര കാറുകൾ എന്നിവ അറസ്റ്റു ചെയ്യുമ്പോൾ ഇയാളുടെ പേരിലുണ്ടായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചിനുമായിരുന്നു അന്വേഷണച്ചുമതല.

ആകെ 33 കേസുകളാണു റജിസ്റ്റർ ചെയ്തത്. ഇത് ഒൻപതെണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചു. ജാമ്യത്തിലിറങ്ങി മുങ്ങിയ ശബരി വിദേശത്തേക്കു കടക്കാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് എല്ലാ വിമാനത്താവളങ്ങളിലും മുന്നറിയിപ്പു നൽകിയതുമൂലം തടസ്സപ്പെട്ടു. നിക്ഷേപകർ വീട്ടിലെത്തി ബഹളം വയ്‌ക്കുകയും ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തതോടെയാണ് ഒടുവിൽ കീഴടങ്ങുന്നത്. ശബരീനാഥിന്റെയും കൂട്ടുപ്രതികളുടെയും പേരിലുള്ള 22 ആഡംബര കാറുകൾ അന്വേഷണസംഘം പിടിച്ചെടുത്തു. ഇതിൽ 17 കാറുകൾ കോടതി റിസീവർ മുഖേന വിറ്റ് ഏതാനും പേർക്കു പണം നൽകി. രണ്ടു വീടുകളും ഇയാൾ മുൻകൂർ പണം നൽകി കരാർ എഴുതിയ വസ്തുക്കളും കണ്ടുകെട്ടി. പിന്നീട് ശബരീനാഥ് ജാമ്യത്തിലിറങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *