വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം, ചികിത്സയിലുള്ളത് മൂന്ന് ജില്ലകളില്‍ നിന്നുള്ള എട്ടുപേര്‍

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ 25-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ വീതവും വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരുമാണ് ആശുപത്രിയിലുള്ളത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുള്ള അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. സഹോദരനും അനയ കുളിച്ച അതേ കുളത്തില്‍ കുളിച്ചുവെന്നാണ് വിവരം. നിലവില്‍ ഏഴ് വയസുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മലപ്പുറം പുല്ലിപ്പറമ്പ സ്വദേശിയായ 49-കാരന്‍, മലപ്പുറം ചേളാരി സ്വദേശിയായ പതിനൊന്നുകാരി, കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, കോഴിക്കോട് അന്നശ്ശേരി സ്വദേശിയായ 38-കാരന്‍, മലപ്പുറം ചേലമ്പ്ര സ്വദേശിയായ 47-കാരന്‍, വയനാട് ബത്തേരി സ്വദേശിയായ 45-കാരന്‍ എന്നിവരും നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്‌ ചികിത്സയിലുള്ളത്.

അതേസമയം രോഗത്തിന്റെ ഉറവിടം കൃത്യമായി മനസിലാക്കാന്‍ കഴിയാത്തത് ആരോഗ്യ വകുപ്പിന് ആശയങ്കയുണ്ടാക്കുന്നുണ്ട്. കെട്ടിക്കിടക്കുന്ന കുളത്തിലോ പുഴയിലോ കുളിച്ചാലാണ് രോഗം വരാനുള്ള സാധ്യതയുള്ളത്. എന്നാല്‍ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കിണറിലെ വെള്ളത്തില്‍ മാത്രമാണ് കുളിപ്പിച്ചതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ചികിത്സയിലുള്ള ചിലര്‍ കുളത്തിലോ പുഴയിലോ കുളിച്ചിട്ടുമില്ല. ഇതോടെ ഉറവിടത്തിന്റെ കാര്യത്തില്‍ കൃത്യമായ ഒരു ഉത്തരം പറയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *