ബിഗ് ബോസ് മലയാളം ഏഴാം സീസൺ അഞ്ചാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ബിഗ് ബോസ് വീട്ടിലേക്ക് അഞ്ച് വൈൽഡ് കാർഡ് മത്സരാർത്ഥികൾ എത്തിയത്. സീരിയൽ താരമായ ജിഷിൻ മോഹൻ, അവതാരക മസ്താനി, മാർക്കറ്റിംഗ് മല്ലു എന്ന പേരിൽ അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ പ്രവീൺ, ആർക്കിടെക്ടും മോഡലുമായ വേദ് ലക്ഷ്മി, സാബു മാൻ എന്നിവരാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ പുതിയ മത്സരാർത്ഥികൾ.
ബിഗ് ബോസ് വീട്ടിലെത്തിയ മസ്താനിയുടെ ആദ്യത്തെ അമ്പ് രേണു സുധിയ്ക്ക് എതിരെയായിരുന്നു. രേണുവിനെ പ്രകോപിപ്പിച്ചുകൊണ്ട് മസ്താനി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബിഗ് ബോസിൽ രേണു പലപ്പോഴും വിധവ കാർഡ് എടുക്കുന്നുവെന്നും മരിച്ചുപോയ കൊല്ലം സുധിയെ എന്തിനാണ് ഇങ്ങനെ നാണം കെടുത്തുന്നത് എന്നുമായിരുന്നു മസ്താനിയുടെ ചോദ്യം.
രേണുവും മസ്താനിയും തമ്മിലുള്ള സംഭാഷണത്തിന്റെ രത്നചുരുക്കവും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
രേണു സുധി : എൻ്റെ ഭർത്താവിനെ ഞാൻ എൻ്റെ പിള്ളേരെ ഏല്പിച്ചിട്ടാണ്, ഞാൻ വിധവ അല്ല, വിധവ അല്ല.
മസ്താനി : വിധവ അല്ല, പിന്നെ എന്താണ്
രേണു സുധി : ഞാൻ വിധവ അല്ല, എൻ്റെ ഭർത്താവ് എൻ്റെ ഉള്ളിൽ മരിച്ചിട്ടില്ല
മസ്താനി: വെറുതെ എന്തിനാ ആ മനുഷ്യനെ നാണം കെടുത്തുന്നത്? തലക്ക് മുകളിൽ നിൽക്കുന്ന ആളിനെ എന്തിനാ നാണം കെടുത്തുന്നത്?
രേണു സുധി : തലക്ക് മുകളിൽ അല്ല. എൻ്റെ ഉള്ളിൽ ആണ്, എൻ്റെ തലക്ക് മുകളിൽ ഒന്നുമല്ല.
എൻ്റെ ഉള്ളിൽ തന്നെയാണ്
മസ്താനി : മരിച്ചാൽപോലും സ്വൈര്യം കൊടുക്കുന്നില്ല!
രേണു സുധി: എൻ്റെ ഭർത്താവല്ലേ, മസ്താനിക്ക് എന്താ പ്രശ്നം ?
ഇങ്ങനെ പോവുന്നു ഇരുവരും തമ്മിലുള്ള കൊമ്പുകോർക്കൽ. “ഇപ്പോളാണ് രേണു സുധിയുടെ സ്റ്റാൻഡേർഡ് ഉള്ള ഒരു എതിരാളി അവിടെ എത്തിയത്,” എന്നാണ് സോഷ്യൽ മീഡിയയുടെ നിരീക്ഷണം.
അതേസമയം, മസ്താനിയുടെ ഗെയിം പ്ലാനിനെ വിമർശിക്കുന്നവരും നിരവധിയാണ്. പുറത്തു നിന്ന് കളി കണ്ടുവന്നിട്ട് ആ വീട്ടിൽ ഏറ്റവും വീക്കായ മത്സരാർത്ഥിയെ തന്നെ തിരഞ്ഞുകണ്ടുപിടിച്ച് ട്രിഗർ ചെയ്യുകയാണ് മസ്താനി. ഇതാണോ മസ്താനിയുടെ ഗെയിം പ്ലാൻ എന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം.

