ചെരിപ്പിനുള്ളിൽ പതിയിരുന്ന പാമ്പിന്‍റെ കടിയേറ്റ് ബംഗളൂരു ടെക്കി മരിച്ചു

ബംഗളൂരു: ബംഗളൂരുവിൽ പാമ്പിന്‍റെ കടിയേറ്റ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മരിച്ചു. ബന്നേര്‍ഘട്ട രംഗനാഥ ലേഔട്ടില്‍ മഞ്ജുപ്രകാശ്(41) ആണ് മരിച്ചത്. ശനിയാഴ്‌ചയാണ് സംഭവം.

കടയില്‍ പോയി തിരിച്ചെത്തിയ മഞ്ജു പ്രകാശ് വീടിന് പുറത്ത് ചെരിപ്പ് ഊരിയിട്ട് വിശ്രമിക്കാന്‍ പോയിരുന്നു. ഒരു മണിക്കൂറിന് ശേഷം ചെരിപ്പിന് സമീപം പാമ്പു ചത്തു കിടക്കുന്നത് വീട്ടുകാര്‍ കണ്ടു. ഉടന്‍ മഞ്ജുവിന്‍റെ മുറിയിലെത്തി നോക്കിയപ്പോള്‍ വായില്‍ നുരയും പതയും വന്ന നിലയില്‍ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. കാലില്‍ കടിയേറ്റ പാടും ഉണ്ടായിരുന്നു. കാലിലില്‍ നിന്ന് ചോരയും പൊടിയുന്നുണ്ടായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

2016ൽ ഉണ്ടായ ബസ് അപകടത്തെ തുടര്‍ന്ന് യുവാവിന്‍റെ കാലിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ശസ്‌ത്രക്രിയ നടത്തിയിരുന്നു. ഇതുമൂലം കാലിലെ സ്‌പര്‍ശന ശേഷി നഷ്‌ടപ്പെട്ടതിനാല്‍ പാമ്പ് കടിയേറ്റത് അറിയാതിരുന്നതാണ് മരണകാരണമെന്നാണ് സൂചന. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മഞ്ജു പ്രകാശ് ചെരുപ്പ് ധരിച്ചാണ് പുറത്ത് പോയത്. എന്നാല്‍ ചെരിപ്പിനുള്ളില്‍ പതിയിരുന്ന പാമ്പ് യുവാവിന്‍റെ പെരുവിരലില്‍ കടിക്കുകയായിരുന്നു. ഇതറിയാതെ യുവാവ് പുറത്ത് പോയി അരമണിക്കൂറിനുള്ളില്‍ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്‌തു. പിന്നീട് ജോലിക്കാരന്‍ പറഞ്ഞതനുസരിച്ച് വീട്ടുകാര്‍ ചത്ത പാമ്പിനെ കണ്ടെത്തുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *