ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നും ശക്തമായ മഴ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഹിമാചലിലും ഉത്തരാഖണ്ഡിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഡൽഹിയിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിയ നിലയിലാണ്. ഇവിടെ സംസ്ഥാന സർക്കാർ പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴ ശക്തമായതിനെത്തുടർന്നു ഡൽഹിയിലൂടെ ഒഴുകുന്ന യമുനാനദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.
ഇന്ന് രാവിലെ 6 മണിക്ക് നദിയിലെ ജലനിരപ്പ് 205.68 മീറ്ററായി രേഖപ്പെടുത്തിയിരുന്നു. 205.33 മീറ്ററിന് മുകളിൽ എത്തിയാൽ അപകടനിലയായി. വൈകുന്നേരം 5 മണിയോടെ ജലനിരപ്പ് 206.50 മീറ്ററായി ഉയരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടിൽ നിന്ന് വലിയ അളവിൽ വെള്ളം തുറന്നുവിടുന്നത് തലസ്ഥാനത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത കൂട്ടുന്നുവെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഈ പ്രദേശങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ന് വൈകുന്നേരം 5 മണി മുതൽ ലോഹ പുലിലൂടെയുള്ള ഗതാഗതം നിർത്തിവെക്കും.യമുന വെള്ളപ്പൊക്ക പ്രദേശങ്ങളിൽ താമസിക്കുന്നവരോടു സുരക്ഷിത സ്ഥലങ്ങളിലേക്കു മാറാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഗുരുഗ്രാമിലെ സ്കൂളുകൾക്കു കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ക്ലാസുകൾ ഓൺലൈനായി നടത്താമെന്നു സ്കൂൾ അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ട്. ജീവനക്കാർക്കു വർക്ക് ഫ്രം ഹോം നൽകണമെന്നു സ്വകാര്യ സ്ഥാപനങ്ങളോടും നിർദേശിച്ചിട്ടുണ്ട്.

