തിരുവനന്തപുരം: വ്ലോഗര്‍ മുകേഷ് എം. നായർ പ്രായപൂർത്തികാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതിനു തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറ്റംമാത്രം നിലനിർത്തിയാണ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമര്‍പ്പിച്ചത്.
പെൺകുട്ടിയുടെ പരാതിയിൽ പറയാത്ത കാര്യം പിന്നീട് മൊഴിയിൽ പറഞ്ഞത് സംശയകരമാണെന്നും ചിത്രീകരണ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ലെന്നുമാണ് അന്വേഷണസംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. റീല്‍സിന്റെ ഫോട്ടോഷൂട്ടിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി അഭിനയിപ്പിച്ചുവെന്നും സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചെന്നുമുള്ള പരാതിയിലാണ്, ഇക്കഴിഞ്ഞ ഏപ്രിലിൽ മുകേഷ് എം.നായര്‍ക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തത്. കടയ്ക്കല്‍ സ്വദേശിയായ പതിനഞ്ചുകാരിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കോവളം പൊലീസാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു നടപടി.
കോവളത്തെ റിസോര്‍ട്ടില്‍ വച്ച് ഫെബ്രുവരിയില്‍ വാലന്റൈന്‍സ് ഡേയുടെ ഭാഗമായാണ് റീല്‍സിന്റെ ചിത്രീകരണം നടന്നത്. പെണ്‍കുട്ടിയെ ഷൂട്ടിങ്ങിനായി എത്തിച്ച കോഓര്‍ഡിനേറ്റര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ചിത്രീകരിച്ച റീല്‍സ് മുകേഷ് വിവിധ സമൂഹമാധ്യമ പ്ലാറ്റ്‍ഫോമുകളിൽ പങ്കുവച്ചതിനെ തുടര്‍ന്നു കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വിഡിയോ ചെയ്തതിനും മുകേഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

