വയനാട്: കൽപ്പറ്റ പെരുന്തട്ടയിലെ ജനവാസ മേഖലയിൽ കടുവയും പുലിയും തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. നാട്ടുകാർ കണ്ട ഈ ഏറ്റുമുട്ടൽ അപൂർവമായ ഒന്നാണെന്ന് പറയുന്നു. തോട്ടം മേഖലയോട് ചേർന്നുള്ള റോഡ് അരികിലാണ് വന്യമൃഗങ്ങൾ ഏറ്റുമുട്ടിയത്. പുലിക്ക് വലിയ പരിക്കേറ്റതായും കടുവയ്ക്കും നേരിയ തോതിൽ പരിക്കുണ്ടെന്നും വനപാലകർ സ്ഥിരീകരിച്ചു.
കടുവയുടെ നഖവും പല്ലും വനപാലകർക്ക് ലഭിച്ചിട്ടുണ്ട്. വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും നിരീക്ഷണം തുടരുകയും ചെയ്യുന്നുണ്ട്. പ്രദേശവാസികൾ വലിയ ആശങ്കയിലാണ്. ആറു മാസം മുൻപും ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. വന്യമൃഗ സംഘർഷം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത് നാട്ടുകാരുടെ ഭീതി കൂട്ടിയിരിക്കുകയാണ്.

