തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ ആന്റണി നടത്തിയ പ്രസ്താവനകളെ അംഗീകരിച്ച് സ്വാമി സച്ചിദാനന്ദ. ശിവഗിരി മഠത്തിനുള്ളിൽ ആന്റണി സർക്കാരിന്റെ കാലത്തുണ്ടായ പോലീസ് നടപടി അനിവാര്യമായിരുന്നു എന്നാണ് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ മാധ്യമങ്ങളോട് പറഞ്ഞത്.
കോൺഗ്രസ് കാലത്ത് ഉണ്ടായിരുന്ന പോലീസ് മർദ്ദനങ്ങളെക്കുറിച്ച് പിണറായി വിജയൻ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങളെ പ്രതിരോധിച്ച് കൊണ്ട് എ കെ ആന്റണി നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെ ആയിരുന്നു ശിവഗിരി മഠാധിപതിയുടെ പ്രതികരണം. ശിവഗിരി, മുത്തങ്ങ വിഷയങ്ങളിൽ അക്കാലത്ത് കോൺഗ്രസ് എടുത്തിരുന്ന നടപടികൾ ശരിവെക്കുന്ന തെളിവുകൾ ഉയർത്തിക്കാട്ടിയാണ് ആന്റണി കോൺഗ്രസിന് പ്രതിരോധം തീർത്തത്.
സഭയ്ക്കുള്ളിൽ കോൺഗ്രസിനെതിരെ ഉയർന്ന ആരോപണത്തെ പ്രതിരോധിക്കാൻ യുഡിഎഫ് എംഎൽഎമാർക്ക് കഴിയാത്ത സാഹചര്യത്തിലാണ് മുൻ മുഖ്യമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്ന എ കെ ആന്റണി രംഗത്ത് വന്നത്. ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ടുകൾ പൊതുസമൂഹത്തിലുണ്ടായിട്ടും അവ ഉയർത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ വാദങ്ങളെ ചെറുക്കാൻ പ്രതിപക്ഷത്തിന് കഴിയാത്തത് വലിയ പോരായ്മയാണെന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്.

