പുനലൂർ (കൊല്ലം): തോട്ടത്തിലെ റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ ജീർണിച്ച അജ്ഞാത മൃതദേഹം കണ്ടെത്തി. പുനലൂർ മുക്കടവ് പാലത്തിന് സമീപം ആളുകേറാമലയിലെ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം പ്രദേശവാസികളായ ചിലർ തോട്ടത്തിൽ മുളക് ശേഖരിക്കാൻ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
കൈകാലുകൾ വലിയ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ബന്ധിച്ച് മരത്തിൽ പൂട്ടിയ നിലയിൽ തറയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രണ്ടാഴ്ചയോളം പഴക്കമുണ്ട്. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മുക്കടവ് പാലത്തിന് സമീപത്ത് നിന്നും അര കിലോമീറ്റർ അകലെയാണ് ഒറ്റപ്പെട്ട ഈ റബർ തോട്ടമുള്ളത്. അടുത്ത കാലത്തായി ടാപ്പിങ് ഇല്ലാത്ത തോട്ടമാണ്.
പുനലൂർ എസ്.എച്ച്.ഒ ടി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പുനലൂർ പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. കൊല്ലത്ത് നിന്ന് ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

