കൊല്ലം: വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയക്കേസിലെ പ്രതി പൊലീസ് പിടിയിൽ. പത്തനാപുരം വലിയനെത്ത് വീട്ടിൽ ഇടിക്കുള മകൻ ജോൺ പ്രിൻസ് ഇടിക്കുള (39) ആണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ജോജോ അസോസിയേറ്റ്സ് ആൻഡ് റിക്രൂട്ട്മെന്‍റ് കൺസൽട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം മുഖാന്തിരം ന്യൂസിലൻഡിൽ കെയർ അസിസ്റ്റന്റായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഏറ്റുമാനൂർ സ്വദേശിനിയിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് കേസിനാധാരമായ സംഭവം.
2024ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബാങ്ക് അക്കൗണ്ട് വഴി പണം നൽകി ദീർഘകാലമായിട്ടും ജോലിയോ പണമോ തിരികെ കിട്ടാതെ വന്നതിനെ തുടർന്ന് ഏറ്റുമാനൂർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പരാതിയിൽ അന്വേഷണം നടത്തിവരവേ എസ്.എച്ച്.ഒ അൻസിൽ എ.എസ്, എസ്.ഐ അഖിൽദേവ്, എസ്.ഐ സുനിൽകുമാർ, എ.എസ്.ഐമാരായ രാജേഷ് ഖന്ന, ജിഷ പി.എസ്, സി.പി.മാരായ അനീഷ് വി.കെ, ഡെന്നി പി. ജോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിക്കെതിരെ പത്തനാപുരം സ്റ്റേഷനിൽ രണ്ടും കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ഒന്നും സമാനമായ കേസുകൾ നിലവിലുണ്ട്.

