തിരുവനന്തപുരം: സി.പി.എം നേതാവ് കെ.ജെ. ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ കെ.എം. ഷാജഹാനെതിരെ പോസ്റ്ററും ഫ്ലക്‌സ് ബോര്‍ഡുകളും. തിരുവനന്തപുരം ചെറുവയ്ക്കലിലെ ഷാജഹാന്‍റെ വീടിനു സമീപമാണ്, ചെറുവയ്ക്കല്‍ ജനകീയ സമിതി എന്ന പേരിലെ പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടത്.
സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തുന്ന ഷാജഹാന്‍റെ നാവ് പിഴുതെടുക്കുക, സ്ത്രീത്വത്തെ അപമാനിക്കുന്ന ഷാജഹാന്‍ സാമൂഹികവിപത്ത് എന്നതടക്കം ഉള്ളടക്കമുള്ള പോസ്റ്ററുകളാണ് വിവിധ ഭാഗങ്ങളില്‍ പതിച്ചത്.
തിങ്കളാഴ്ച പൊലീസ് ഷാജഹാന്‍റെ വീട് റെയ്ഡ് ചെയ്ത് ഐ ഫോൺ കസ്‌റ്റഡിയിലെടുത്തിരുന്നു. എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പൊലീസുമാണ് യൂട്യൂബ് ചാനലിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഫോൺ പിടിച്ചെടുത്തത്.
ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ടിന് ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചെങ്കിലും കേസിലെ രണ്ടാം പ്രതിയായ ഷാജഹാൻ എത്തിയില്ല.

