തിരുവനന്തപുരം: വനം വകുപ്പിൽ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനുള്ള ‘ഓപറേഷൻ വനരക്ഷ’യുടെ ഭാഗമായി സംസ്ഥാനത്തെ ഫോറസ്റ്റ് റേഞ്ച് ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 71 ഫോറസ്റ്റ് റേഞ്ച് ഓഫിസുകളിലാണ് ഇന്ന് രാവിലെ മുതൽ വിജിലൻസ് പരിശോധന നടക്കുന്നത്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് ആണ് പരിശോധനക്ക് ഉത്തരവിട്ടത്.
സംസ്ഥാനത്തെ വനം വകുപ്പിന്റെ വിവിധ ഓഫിസുകളിൽ സർക്കാർ ഫണ്ടുകളുടെ ദുരുപയോഗം നടന്നു വരുന്നതായും നിർമാണ പ്രവൃത്തികൾ, റോഡ് നിർമാണം, ട്രൈബൽ സെറ്റിൽമെന്റ് വികസന പ്രവർത്തനങ്ങൾ, ഫയർ ലൈൻ നിർമാണം, എൻ.ഒ.സി അനുവദിക്കൽ, ജണ്ട നിർമാണങ്ങൾ, സോളാർ മതിൽ നിർമാണം തുടങ്ങിയ വിവിധ പദ്ധതികളുടെ നടത്തിപ്പുകളിലും കരാർ അനുവദിക്കുന്നതിലും വ്യാപകമായ ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന.

