ഡോക്ടറെ ആക്രമിച്ച സംഭവം: അനയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ലഭിച്ചിട്ടില്ലെന്ന് പൊലീസ്, വൈകുന്നത് രാസപരിശോധനാഫലം

കോഴിക്കോട്: താമരശ്ശേരിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ സനൂപിന്‍റെ മകൾ അനയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ലഭിച്ചിട്ടില്ലെന്ന് പൊലീസ്. രാസ പരിശോധനാ ഫലം വൈകുന്നതാണ് കാരണമെന്ന് താമരശ്ശേരി ഡിവൈഎസ്പി പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാക്കി ഡെത്ത് സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു.

അനയയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല എന്ന തരത്തിൽ ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ലെന്നു താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഗോപാലകൃഷ്ണൻ പറഞ്ഞു. കുട്ടി മരിക്കാൻ കാരണം അമീബിക് മസ്തിഷ്ക ജ്വരം ആണെന്ന് കണ്ടെത്തിയില്ലെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞതെന്ന് സനൂപിന്റെ ഭാര്യ രംബീസ ഇന്നലെ പറഞ്ഞിരുന്നു.

അനയയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനെ സനൂപ് വെട്ടിയത്. മകളെ കൊന്നില്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. രണ്ട് മക്കളുമായാണ് സനൂപ് ആശുപത്രിയിലെത്തിയത്. സൂപ്രണ്ടിനെ ലക്ഷ്യം വെച്ചാണ് വന്നത്. രണ്ട് കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിന്‍റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഇയാൾ ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു. ഡോക്ടര്‍ വിപിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് വെട്ടേറ്റ ഡോക്ടർ വിപിൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിപിന്‍റെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *