ആശുപത്രിയില്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തില്‍ നിന്ന് ചാടിയ ഭര്‍ത്താവും മരിച്ചു

തിരുവനന്തപുരം: പട്ടം എസ് യുടി ആശുപത്രിയില്‍ രോഗിയായ ഭാര്യയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. കരകുളം സ്വദേശിയായ ജയന്തിയെയാണ് ഭര്‍ത്താവ് ഭാസുരന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയുടെ മുകള്‍നിലയില്‍ നിന്ന് ചാടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഭാസുരന്‍ ചികിത്സയില്‍ കഴിയവെയാണ് ആരോ​ഗ്യനില മോശമായതിനെ തുടർന്ന് മണിക്കൂറുകൾക്കകം മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നാണ് ഇവരുടെ മകളുടെ മൊഴി.

ഇന്ന് രാവിലെയാണ് സംഭവം.വൃക്ക രോഗിയായിരുന്ന ജയന്തി ഒന്നാം തീയതി മുതല്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായാണ് ജയന്തിയെ ഇവിടെ പ്രവേശിപ്പിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ഭാസുരന്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാസുരന്‍ എസ്യുടി ആശുപത്രിയില്‍ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സംഭവത്തെതുടര്‍ന്ന് ആശുപത്രിയില്‍ പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഇവരുടെ മൂത്ത മകന്‍ വിദേശത്താണ്. മകളാണ് കൂടെയുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നായിരിക്കാം ഇത്തരമൊരു കൃത്യത്തിലേക്ക് ഭാസുരന്‍ പോയതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *