യുവാക്കള്‍ വെടിയേറ്റ് മരിച്ച സംഭവം, തോക്കിന്റെ ഉറവിടം തേടി പൊലീസ്, ബന്ധുക്കളെ ചോദ്യം ചെയ്യും

പാലക്കാട്: കല്ലടിക്കോട് കരിമ്പ മൂന്നേക്കര്‍ മലയോരമേഖലയില്‍ യുവാക്കള്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ തോക്കിന്റെ ഉറവിടം തേടി പൊലീസ്. കൃത്യത്തിന് ഉപയോഗിച്ച ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കിനെ കുറിച്ചാണ് അന്വേഷണം. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ട യുവാക്കളില്‍ ഒരാളായ ബിനുവിന്റെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്യും.

ചൊവ്വാഴ്ച വൈകീട്ടാണ് കരിമ്പ മരുതംകാട്  പഴയ സ്‌കൂള്‍ കെട്ടിടത്തിന് സമീപത്തെ റോഡില്‍ ആണ് ബിനുവിനെ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത വീടിന്റെ അടുക്കള ഭാഗത്ത് നിധിനെയും മരിച്ച നിലയില്‍ കണ്ടെത്തി. നിതിനെ വെടിവെച്ച ബിനു സ്വയം വെടിയുതിര്‍ത്തതാകാമെന്ന് പ്രാഥമിക നിഗമനം.

കൊല്ലപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പുവരെ ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നു എന്ന് നാട്ടുകാരും പറയുന്നു. രണ്ടു പേരും വെടിയേറ്റുതന്നെയാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്. അസ്വാഭാവിക മരണത്തിന് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തോക്കിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നീളുന്നത്. ബിനു ഉപയോഗിച്ച തോക്കിന് ലൈസന്‍സില്ലെന്നും ഇത് വേട്ടക്ക് ഉപയോഗിച്ചിരുന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ബിനുവിന്റെ പക്കല്‍ നിന്ന് 15 വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. കല്ലടിക്കോട് സി.ഐ പി.എസ്. സജിക്കാണ് ചുമതല. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അനുബന്ധ ശാസ്ത്രീയ തെളിവുകളും വഴി സംഭവത്തെക്കുറിച്ച് വ്യക്തത വരുത്താൻ കഴിയുമെന്ന് ഡിവൈ.എസ്.പി സന്തോഷ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *