4000 പേർ, 270 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: മെൽക്കർ ഫിനാൻസ് ഡയറക്ടർമാരായ ദമ്പതികൾ അറസ്റ്റിൽ

തൃശൂർ: നാലായിരത്തിലേറെപ്പേരിൽ നിന്ന് 270 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസിൽ മെൽക്കർ ഫിനാൻസ് ആൻഡ് ലീസിങ് കമ്പനി ഡയറക്ടർമാരായ ദമ്പതികൾ ഈസ്റ്റ് പൊലീസിന്റെ പിടിയിൽ.

കൂർക്കഞ്ചേരി വാലത്ത് രംഗനാഥൻ, ഭാര്യ വാസന്തി എന്നിവരാണു പിടിയിലായത്. ചെന്നൈയിൽ റജിസ്റ്റർ ചെയ്തു തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ച സ്ഥാപനം അമിത പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്നാണു കേസ്. ഒളിവിലായിരുന്ന പ്രതികൾ രഹസ്യമായി കൂർക്കഞ്ചേരിയിലെ വീട്ടിൽ മടങ്ങിയെത്തിയതിനു പിന്നാലെയാണു പിടിക്കപ്പെട്ടത്.

മെൽക്കർ ഫിനാൻസിനു പുറമെ മെൽക്കർ നിധി, മെൽക്കർ സൊസൈറ്റി, മെൽക്കർ ടിടിഐ ബയോഫ്യൂവൽ എന്നീ പേരുകളിൽ പ്രവർത്തിച്ചാണു കമ്പനി നിക്ഷേപകരെ ആകർഷിച്ചിരുന്നത്. സ്ഥിര നിക്ഷേപത്തിനു പുറമെ ഡിബഞ്ചർ, സബോർഡിനേറ്റ് ഡെറ്റ് തുടങ്ങി പലവിധത്തിൽ ന‍ിക്ഷേപകരിൽ നിന്നു പണം കൈപ്പറ്റി. വയോധികരെയും സ്ത്രീകളെയുമാണു കൂടുതലും ഉന്നമിട്ടത്. 2024 മാർച്ച് വരെ പലിശയും നിക്ഷേപവും നൽകിയിരുന്നെങ്കിലും പിന്നീടു മുടങ്ങി. ചെന്നൈയിലാണു കമ്പനി റജിസ്റ്റർ ചെയ്തിട്ടുള്ളതെങ്കിലും തൃശൂരിലാണു കോർപ്പറേറ്റ് ഓഫിസ്.

Leave a Reply

Your email address will not be published. Required fields are marked *