ബെംഗളൂരു ∙ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും ആർഎസ്എസ് പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കർണാടക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ചുള്ള നിയമനിർമാണം നടപ്പിലാക്കാൻ തീരുമാനമായി. ആർഎസ്എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകനുമായ പ്രിയങ്ക് ഖർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പ്രിയങ്ക് ഖർഗെ മുന്നോട്ട് വച്ച ആവശ്യം പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. പ്രിയങ്കിന്റെ നിർദേശം പരിശോധിക്കാനും ആവശ്യമായ നടപടി ഉടനടി സ്വീകരിക്കാനും ആണ് ചീഫ് സെക്രട്ടറിക്കുള്ള കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചത്.

